ഇരുപത്തിയൊമ്പതാമത് ജന്മാഷ്ടമി പുരസ്‌കാരം ഇന്ന് സി. രാധാകൃഷ്ണന് മലയാളത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ശ്രീകുമാരന്‍ തമ്പി തൃശൂരില്‍ സമര്‍പ്പിക്കുകയാണ്. വള്ളുവനാടന്‍ ഗ്രാമീണ ജീവിതങ്ങളുടെ സൗന്ദര്യവും വൈവിധ്യതയും സംഘര്‍ഷങ്ങളും നൂറോളം ആഖ്യാനങ്ങളിലൂടെ തിരുമധുരങ്ങളായി മലയാളികള്‍ക്ക് സമര്‍പ്പിച്ചു എന്ന കേവലമായ എഴുത്ത് ലോകത്തിനപ്പുറം ബാലഗോകുലം ആ അക്ഷരസുകൃതത്തെ തന്റെ ഉദാത്തവും ഭാവഗരിമയുള്‍ക്കൊള്ളുന്ന ഗീതാദര്‍ശനത്തെ ബഹുമാനിച്ചുകൊണ്ടാണ് പുരസ്‌കൃതനാക്കുന്നത്. വേദം വിളഞ്ഞ മണ്ണിന്റെ വിശുദ്ധി തേടി ആസ്തിക്യബോധത്തിന്റെ നൈര്‍മല്യം ചോര്‍ന്നുപോകാതെ പാരമ്പര്യ വഴിക്ക് തലമുറയെ നിശബ്ദവും ഗംഭീരവുമായ ഉള്‍പ്രേരണയാല്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. മലയാള നോവല്‍ സാഹിത്യത്തില്‍ അപൂര്‍വ്വതകള്‍ ഏറെ അവകാശപ്പെടാനുള്ള ‘തീക്കടല്‍ കടഞ്ഞെടുത്ത തിരുമധുരം’ ഭാഷാപിതാവിന്റെ ഓര്‍മ്മകളുടെ സൗരയൂഥം തീര്‍ക്കുന്ന മനോജ്ഞമായ ഒരു ഗദ്യകാവ്യംതന്നെയാണ്. സ്പന്ദമാപിനികളേ നന്ദി, മുന്‍പേ പറക്കുന്ന പക്ഷികള്‍, നിഴല്‍പ്പാടുകള്‍, എല്ലാം മായ്‌ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും അങ്ങനെ അനന്തമായി തുടരുന്നു ആ അക്ഷര സപര്യ. താനും തനിക്ക് നേരിട്ടറിയാവുന്ന ലോകവുമാണ് അദ്ദേഹത്തിന്റെ രചനാലോകവും. വ്യക്ത്യനുഭവം സമൂഹത്തിന്റെ അന്തരംഗം തുറന്ന് കാട്ടാനുള്ള വഴിയായി അദ്ദേഹം കണ്ടെത്തുന്നു. ബാഹ്യതല ശോഭയെക്കാള്‍, ചിന്തിക്കുകയും സ്വത്വം തുറന്നുകാട്ടുകയും ആവശ്യമുള്ളിടത്ത് പ്രതികരിക്കുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിലെ അംഗങ്ങളാണ് ആ സൃഷ്ടികളില്‍ പിറന്നുവീണ ഒട്ടുമിക്ക കഥാപാത്രങ്ങളും. ജീവിതം സങ്കീര്‍ണ്ണമായ ഒരു സമസ്യയാകുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന ആത്മവേദനകള്‍ സഹിച്ചുകൊണ്ട് നാളെയെക്കുറിച്ച് സ്വപനം കാണുകയും, അത് നെയ്തെടുത്ത് ആനന്ദിക്കുന്ന കഥാസന്ദര്‍ഭങ്ങളും ആഖ്യാനങ്ങളും നിറഞ്ഞ് നില്‍പ്പുണ്ട്. മനസ്സിന്റെ നിഗൂഢ ഭാവങ്ങളില്‍ പിറവിയെടുക്കുന്ന ദാര്‍ശനിക മാനം അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നുണ്ട്; മാനവികതയുടെ ഉള്‍ബലം ആ കൃതികളില്‍ നിഴലിട്ട് നില്‍ക്കാറുണ്ട്. മനസ്സിന്റെ അതിശയകരമായ സാധ്യതകളും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പല കൃതികളിലും മുഖ്യപ്രമേയമാകാറുണ്ട്.
തന്റെ ജീവിതം അതീവധന്യമാകുന്നതും തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയതും മുത്തച്ഛനില്‍നിന്ന് പരോക്ഷമായെങ്കിലും പകര്‍ന്ന് കിട്ടിയ ഗീതാതത്വ വിചാരമാണെന്ന് അവധാനതയോടെ പുതിയ തലമുറയെ അറിയിക്കുവാന്‍ അദ്ദേഹം കാട്ടുന്ന ധീരത ബാലഗോകുലം മാനിക്കുന്നു. ‘കുട്ടിയായ എന്നെ മടിയിലിരുത്തി ഉപനിഷത്തിലേയും ഗീതയിലേയും ഭാഗങ്ങള്‍ മുത്തച്ഛന്‍ ഉരുക്കഴിക്കുമായിരുന്നു. എന്നെ കേള്‍പ്പിക്കുവാന്‍ ഉദ്ദേശിച്ചായിരുന്നില്ലെങ്കിലും ഞാനും കേള്‍ക്കാതിരുന്നില്ല. അര്‍ത്ഥമാധുര്യമൊന്നുമല്ല, ആ നരച്ച കുറ്റിത്താടി ശിരസ്സില്‍ താളമിടുന്നതിന്റെ പരുപരുത്ത സുഖമായിരുന്നു അന്ന് രസകരം. പക്ഷെ ആ ശീല് അന്നേ ശീലമായി; മനസ്സിലൊരു വിത്തായി.’
ലോകമറിഞ്ഞ എഴുത്തുകാരനില്‍ ഗീതാരസസാരം പകര്‍ന്ന പൈതൃകം ഒരു നാടിന് അഭിമാനമാകുന്നതിന്റെ സമ്മോഹനമായ ഈ അനുഭവക്കുറിപ്പ് ഇന്നത്തെ തലമുറക്ക് സമ്മാനിക്കാവുന്ന ഉന്നതമായ ഒരു ദക്ഷിണയാണ്. മുത്തശ്ശന്‍ മരണപ്പെടുമ്പോള്‍; കേവലം പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയായ തനിക്ക് നാല് ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരവും പറഞ്ഞു പഠിപ്പിച്ചുവത്രെ. ആ ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും ഗീതാസാരമാണെന്ന് അന്നറിഞ്ഞിരുന്നില്ല. ജീവിതത്തില്‍ ചിരപ്രതിഷ്ഠ നേടിയ ആ ബാലപാഠാവലിയാണ് സി. രാധാകൃഷ്ണനെന്ന ഭാവശില്‍പ്പിയെ നയിച്ചതും പഠിപ്പിച്ചതും.
ജന്മാഷ്ടമി പുരസ്‌കാരം ഇവിടെ സാര്‍ത്ഥകമാകുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. വിശ്വോദാരമായ ഒരു പ്രേമസങ്കല്‍പത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കൃഷ്ണദര്‍ശനം. ജീവിതത്തെ ഒരു മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതീതമായ സന്ദേശം തന്റെ കുഴല്‍നാദത്താല്‍ ലോകെത്തെ അറിയിച്ച ആ കമനീയ ബാല്യമാണ് ബാലഗോകുലത്തിന്റെ ആനന്ദധാര. മലയാളികളുടെ ഹൃദയതടത്തില്‍ കുടിയിരിക്കുന്ന മണിച്ചിലങ്ക കെട്ടിയ മണിവര്‍ണ്ണന്‍ കൃഷ്ണഗാഥാകാവ്യം മുതല്‍ നാം അരുമയായി അനുഭവിക്കുന്ന രമണീയ സങ്കല്‍പ്പമാണ്. കൂടുകള്‍ കൂട്ടാനും കാടുകള്‍ കാട്ടിത്തരാനും ആനന്ദം പങ്കുവയ്‌ക്കാനും കണ്ണീര്‍ തുടയ്‌ക്കാനും അര്‍ഹമായ പ്രത്യുത്തരം കൊടുക്കാനും; അങ്ങനെ മനുഷ്യജീവിതം സമ്പൂര്‍ണ്ണമാക്കാനും പഠിപ്പിച്ച മനുഷ്യകുലത്തിന്റെ നേര്‍ദര്‍ശനമാണ് ഭഗവാനില്‍ കാണുന്നത്. താന്‍ അധിവസിക്കുന്ന നാടിനെ സ്വന്തം കുടുംബമാക്കി അവിടുത്തെ മലയും പുഴയും മരങ്ങളും നാല്‍ക്കാലികള്‍ പോലും കുടുംബക്കാരായി കണ്ട് കഴിഞ്ഞുകൂടിയ സമദര്‍ശനത്തിന്റെ ഉദാരതയും ഉദാത്തതയും വിളഞ്ഞ അമ്പാടിയുടെ പുനരവതാരമാണ് കേരളത്തില്‍ അരനൂറ്റാണ്ട് മുമ്പ് പിറവിയെടുത്ത ബാലഗോകുലം.
കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം ഇന്നത്തെപോലെ തന്നെ എഴുപതുകളിലും പ്രക്ഷുബ്ധമായിരുന്നു. എഴുത്തിലും ആചരണത്തിലും ഇടപെടലുകളിലും വിശ്വാസങ്ങളിലും ദുശ്ശാസന സ്വഭാവം പ്രകടമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളും ജീവല്‍ സാഹിത്യ പ്രവണതകളും വിപ്ലവത്തിന്റെ ചാടില്‍ കയറി ഉന്മാദം തുള്ളുന്ന ആ അന്തരീക്ഷത്തിലാണ് ബാലഗോകുലം ജന്മമെടുക്കുന്നത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലൂടെ ബാലഗോകുലത്തിന് ചുരുങ്ങിയ കാലംകൊണ്ട് കേരളത്തില്‍ സാംസ്‌കാരിക പരിവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. ക്ഷേത്രമതില്‍ക്കകത്ത് മാമൂല്‍ ക്രിയകളില്‍ മാത്രമൊതുങ്ങിനിന്ന ജന്മാഷ്ടമി സ്മൃതി മുഹൂര്‍ത്തങ്ങള്‍ സമൂഹമാകെ പരന്നൊഴുകി. ഉണ്ണിക്കണ്ണന്മാര്‍ ഓരോ വീട്ടിലും പിറന്നു. പീലി ചൂടിയ ബാല്യങ്ങള്‍ മാലോകരെ ആനന്ദിപ്പിച്ചു. ദ്വാപരയുഗ സ്മരണകള്‍ തളിരിട്ടു. വൃന്ദാവന സദൃശമായി കേരളം. ആ വിജയ ലഹരിയുടെ ഒരു മുഹൂര്‍ത്തത്തിലാണ് ജന്മാഷ്ടമി പുരസ്‌കാരവും പിറവിയെടുത്തത്.
നമ്മുടെ വിലപ്പെട്ട സംസ്‌കൃതിയുടെ ഉര്‍വ്വരതാ സന്ദേശം വിളിച്ച് പറയാന്‍ നാടാകെ ഉണര്‍ന്ന സന്ദര്‍ഭത്തില്‍; ഈ സംസ്‌കൃതിയെ ആവിഷ്‌കരിക്കാന്‍ ധീരത കാട്ടിയ കലാലോകത്തെ ആദരിക്കുകതന്നെ വേണമെന്ന ഉള്‍ക്കാഴ്ചയിലാണ് 1997 ല്‍ പ്രഥമ ജന്മാഷ്ടമി പുരസ്‌കാരം ഗുരുവായൂരില്‍ സുഗതകുമാരിക്ക് സമര്‍പ്പിതമാകുന്നത്. അതോടെ അന്നോളം പട്ടികപ്പെടുത്തിയ സാംസ്‌കാരിക നായകത്വം അട്ടിമറിക്കപ്പെട്ടു. പുരസ്‌കാരങ്ങളില്‍ ഏകപക്ഷീയവും സ്വജന താല്‍പര്യങ്ങളും മാത്രം ഉള്‍ച്ചേര്‍ന്നിരുന്ന പതിവ് ശൈലികള്‍ ഉടഞ്ഞുവീണു. സുഗതകുമാരിക്ക് ശേഷം യൂസഫലി കേച്ചേരിയും അക്കിത്തവും കെ.ബി. ശ്രീദേവിയും അങ്ങനെ ഇരുപത്തിയെട്ട് ആണ്ടുകള്‍ നിരങ്കുശം തുടര്‍ന്നു. പുരസ്‌കൃതരാകാന്‍ മുന്‍പേതന്നെ മുദ്രകുത്തപ്പെട്ടവരുടെ പട്ടികയില്‍ കാര്യമായ മാറ്റം വന്നു. ജന്മാഷ്ടമി പുരസ്‌കാരത്തോടെ പുതിയ പതിവ് കേരളം കണ്ടു. ശ്രീകൃഷ്ണ ദര്‍ശനത്തെ എഴുത്തിലൂടെയോ മറ്റ് വ്യത്യസ്ത കലാമാധ്യമങ്ങളിലൂടെയോ ആവിഷ്‌കരിക്കുന്ന, പാരമ്പര്യത്തെ തള്ളിപ്പറയാത്ത നമ്മുടെ സംസ്‌കൃതിയില്‍ അഭിമാനമുള്ളവരെ കണ്ടെത്തി ആദരിക്കുകയെന്നത് പുരസ്‌കാര ലക്ഷ്യമാക്കിയപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട തഴയപ്പെട്ട ഉല്‍പ്പതിഷ്ണുക്കള്‍ പലരും ജന്മാഷ്ടമി പുരസ്‌കാര പട്ടികയില്‍ ശോഭിച്ചു.
ഇതൊരു പരിവര്‍ത്തനത്തിന്റെ കഥയാണ്. പുരസ്‌കൃതരായവരുടെ വ്യക്തി മാഹാത്മ്യവും. അവര്‍ സമൂഹത്തിന് വേണ്ടി ചെയ്ത സമര്‍പ്പണവും സ്മരണീയമാണ്. സാക്ഷര കേരളം മാറ്റിനിറുത്തിയ പലരും ഈ പട്ടികയില്‍ ശോഭിച്ചു. കീഴ്വഴക്കങ്ങളെ ലംഘിക്കുവാനും പുതിയ ചരിത്രം രചിക്കുവാനും ജന്മാഷ്ടമി ആഘോഷ വേളകള്‍ക്ക് സാധിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ പുരസ്‌കാരത്തിളക്കം കേരളത്തെ പലതും ഓര്‍മ്മിപ്പിക്കുന്നതാണ്. മന്ദമെങ്കിലും അനുസ്യൂതമായ സാംസ്‌കാരിക ചലനം പുരസ്‌കാരത്തിലൂടെ സൃഷ്ടിക്കുവാന്‍ ബാലഗോകുലത്തിന് കഴിഞ്ഞു. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ അഞ്ച് സംന്യാസിമാരും ഉള്‍പ്പെടുന്നു എന്നത് ആത്മീയ കേരളത്തിന്റെ വിശുദ്ധിയെ ഓര്‍മ്മിപ്പിക്കുന്നു. കവികളും എഴുത്തുകാരും സംഗീത വിദുഷികളും സാമൂഹ്യ നവോത്ഥാന രംഗത്തെ മനീഷികളും ഉള്‍പ്പെടുന്നു ഈ പട്ടികയില്‍.
ഇരുപത്തി ഒമ്പതാമത് പുരസ്‌കാരം ഒരു നിയോഗംപോലെ മേന്മയുറ്റതാണ്. ഭാഷാപിതാവിന്റെ ജീവിതത്തെ ധ്യാനിച്ച് സ്വരൂപിച്ച് ഉദാത്തമായ ഒരു അക്ഷരപ്പുലരി സമ്മാനിച്ച സി. രാധാകൃഷ്ണന്‍ അപകടകരമല്ലാത്ത ആധുനിക ശാസ്ത്ര വിശേഷത്തിന്റെ ദൂരദര്‍ശിനിയിലൂടെ തരളമായ മലയാളഭാഷയെ ഉപാസിച്ച വള്ളുവനാട്ടുകാരന്‍. അദ്ദേഹത്തില്‍ സാംസ്‌കാരിക കേരളം നിഴലിക്കുന്നു; പ്രതിധ്വനിക്കുന്നു. എണ്‍പത്തി അഞ്ചിന്റെ നിറവില്‍ പുരസ്‌കാരം സ്വീകരിക്കുകവഴി ബാലഗോകുലത്തെ; ബാലഗോകുല സ്വത്വത്തെ ആശീര്‍വദിക്കാനെത്തുന്നു. പുരസ്‌കാരം സമര്‍പ്പിക്കുന്നതോ സമശീര്‍ഷനായ വലിയ പാട്ടുകാരന്‍. പാട്ടിന്റെ തത്വവും ശാസ്ത്രവുമറിഞ്ഞവന്‍; ശ്രീകുമാരന്‍ തമ്പി. പാട്ടിലൂടെ തെരുവിന്റെ മക്കള്‍ക്ക് ഓണക്കോടി സമ്മാനിച്ചവന്‍. എന്തൊരു ചേര്‍ച്ചയാണ് ഈ മുഹൂര്‍ത്തത്തിന്.
(ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍) )
















