മലയാളത്തിലെ എവർഗ്രീൻ കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും.ഇരുവരേയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. മോഹൻലാലിന്റെ സിനിമാ സെറ്റിലെ കഥകൾ ഏറെയും ആരാധകർ ആസ്വദിച്ചിട്ടുള്ളത് ശ്രീനിവാസന്റെ അഭിമുഖങ്ങളിലൂടെയാണ്.
കാലാപാനി സിനിമയുടെ ലൊക്കേഷനിൽ നടന്ന ഒരു സംഭവം ശ്രീനിവാസൻ പങ്കുവെച്ചതാണ് വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്. കാലാപാനിയിൽ അഭിനയിക്കാൻ ആന്റമാനിലേക്ക് പോകും മുമ്പ് നടന്ന ഒരു സംഭവവും മോഹൻലാൽ അതിൽ എങ്ങനെയാണ് ഇടപെട്ടതെന്നുമാണ് ശ്രീനിവാസൻ പറയുന്നത് .
‘ ആന്റമാനിലേക്ക് പുറപ്പെടാൻ പത്ത് ദിവസം കൂടിയെ ഉള്ളു. ഞാൻ കോഴിക്കോട് ഒരു ഹോട്ടലിലായിരുന്നു ആ സമയത്ത് താമസം. എനിക്ക് ഭയങ്കരമായ പുറംവേദനയുണ്ടായി. പല മരുന്നുകൾ ഞാൻ കഴിച്ചു. പക്ഷെ ഒരു രക്ഷയുമില്ല. വേദന കുറയുന്നില്ല. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു.
ഡോ. ഫസൽ ഗഫൂറിനെ കാണിച്ചു. അദ്ദേഹം എന്റെ സുഹൃത്താണ്. ഫസലിനോട് എന്റെ വേദനയെ കുറിച്ച് പറഞ്ഞപ്പോൾ പല ചുറ്റികകളും എടുത്ത് എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തട്ടി.
നിങ്ങളുടെ ശരീര ഭാഗങ്ങളൊന്നും ആവശ്യത്തിന് റിയാക്ട് ചെയ്യുന്നില്ല. ഭയങ്കര കുഴപ്പമാണെന്ന് എന്നോട് പറഞ്ഞു. ഞരമ്പിനെല്ലാം പ്രശ്നമാണെന്നും പറഞ്ഞു. നിങ്ങളുടെ ബോഡിയിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ട്. അടിയന്തരമായി ഒരു എംആർഐ സ്കാൻ എടുക്കാനും അദ്ദേഹം നിർദേശിച്ചു. ആ സമയത്ത് എംആർഐ സ്കാൻ എടുക്കാനുള്ള സംവിധാനമൊന്നും കോഴിക്കോട്ടെ ആശുപത്രികളിൽ ഇല്ല. വിശദമായി എഴുതിതരാം മദിരാശിയിൽ പോയി എടുത്തോളാനും അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ അങ്ങനെ മദിരാശിയിൽ എത്തി. രണ്ട് ദിവസം കഴിഞ്ഞ് ആന്റമാനിലേക്കും പോകണം. എംആർഐ സ്കാൻ എടുക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. പക്ഷെ കയ്യിൽ പൈസയില്ല. പതിനായിരം രൂപയോളം വേണം. കാലാപാനി മോഹൻലാൽ നിർമ്മിക്കുന്ന സിനിമയാണെങ്കിലും പൈസയൊന്നും അതുവരെ കിട്ടിയിട്ടില്ല.
അത്രയും പൈസയ്‌ക്ക് എന്റെ കയ്യിൽ ഒരു മാർഗവുമില്ല. കടം ചോദിക്കാമെന്ന് കരുതിയാൽ അതിനും ആരുമില്ല. അങ്ങനെ അവസാനം എംആർഐ സ്കാൻ എടുക്കേണ്ടെന്ന് തീരുമാനിച്ചു. ശേഷം പുറംവേദനയുമായി ആന്റമാനിലേക്ക് ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോൾ എനിക്ക് നടക്കാനും ഇരിക്കാനും ഒന്നും പറ്റാത്ത തരത്തിൽ വേദന. പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ല. അഭിനയിക്കുകയും വേണം.
വിഷമിച്ചും വേദനിച്ചും നിൽക്കുന്ന സമയത്ത് മോഹൻലാൽ എന്നോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. ആശുപത്രിയിൽ കാണിച്ച കാര്യവും എംആർഐ സ്കാനിന് നിർദേശിച്ച വിവരവും പൈസയില്ലാത്തതുകൊണ്ട് എടുക്കാതെ പോന്ന വിവരവുമെല്ലാം പറഞ്ഞു. വേദനയുടെ സ്വഭാവം അടക്കം ഞാൻ വിശദീകരിച്ച് കൊടുത്തു. പുള്ളി പുറംവേദനയുടെ എക്സ്പേർട്ടാണ്. ജിൻഡാൽ അടക്കം പല സ്ഥലങ്ങളിൽ പുറംവേദനയ്‌ക്ക് ചികിത്സ തേടി പുള്ളി പോയിട്ടുണ്ട്.
നാടോടിക്കാറ്റിന്റെ സമയത്ത് പുള്ളിക്ക് പുറംവേദനയുണ്ടായിരുന്നു. പുറംവേദന വന്നാൽ സൂപ്പർ സ്റ്റാറാകുമെന്നാണ് വേറെ ചിലർ പറഞ്ഞത്. കാരണം പുറംവേദന വന്നപ്പോഴാണത്രെ മോഹൻലാൽ സൂപ്പർസ്റ്റാറായത്. അങ്ങനെയാണെങ്കിൽ ആ വേദന അവിടെ തന്നെ നിന്നോട്ടെയെന്ന് ഞാൻ ഇടയ്‌ക്ക് വിചാരിച്ചിരുന്നു. ഞാൻ സൂപ്പർസ്റ്റാറാകേണ്ടെന്ന് കരുതിയാകും മോഹൻലാൽ എനിക്ക് ചില ഗുളികകൾ തന്നു. എന്ത് ഗുളികയാണെന്ന് അറിയില്ല. മൂന്ന് നേരം കഴിക്കാൻ പറഞ്ഞു.
രണ്ട് നേരം കഴിച്ചപ്പോൾ തന്നെ വേദന പോയി പൂർണ്ണ ആരോഗ്യവാനായി. ഭയങ്കര വ്യത്യാസമാണുണ്ടായത്. എന്താണ് എനിക്ക് തന്ന മരുന്നെന്ന് ഞാൻ ലാലിനോട് ചോദിച്ചു. വൈറ്റമിൻ സിയുടെ ഗുളികയാണെന്ന് ലാൽ മറുപടി നൽകി. പുകവലിയൊക്കെ ഉള്ളതുകൊണ്ട് തണുപ്പ് പോലുള്ളവയൊക്കെ കൊള്ളുമ്പോൾ വരുന്ന വേദനയാണെന്നും പറഞ്ഞു.
സാധാരണക്കാർക്ക് വരുന്ന വെറും വേദനയാണെന്നും പറഞ്ഞു. ഞാൻ അന്തംവിട്ടുപോയി. മോഹൻലാലിന് ഒരുപാട് ചികിത്സയുടെ കാര്യങ്ങളൊക്കെ അറിയാം കെട്ടോ. നമ്മൾ വിചാരിക്കുന്നത് പോലൊരു ആളല്ല അതെന്നും പറഞ്ഞാണ് ശ്രീനിവാസൻ അവസാനിപ്പിച്ചത്
















