കൊല്ലം ജില്ലയിലെ ശാസ്താംകോട്ട മുതുപിലാക്കോട് പാര്‍ത്ഥ സാരഥി ക്ഷേത്രത്തിനു മുന്നിലെ പൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പൂക്കള്‍കൊണ്ട് എഴുതിയതിന്, സൈനികന്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പേര്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടി മുഴുവന്‍ ദേശസ്‌നേഹികളെയും ഞെട്ടിക്കുന്നതും അപമാനിക്കുന്നതുമാണ്. തികച്ചും ദേശവിരുദ്ധ നടപടിയാണ് കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യതാല്പര്യത്തിന് ഒരു വിലയും ഇവര്‍ കൊടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. ഭാരതത്തിലേക്ക് ഭീകരവാദം കയറ്റി അയക്കുന്നവരെ സന്തോഷിപ്പിക്കുന്നതും, രാഷ്‌ട്രത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികരെ അപമാനിക്കുന്നതുമാണ് ഈ നടപടി. മുതുപിലാക്കോട് ക്ഷേത്ര ഭരണസമിതിയിലെ സിപിഎം-കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രേരണയിലാണ് വിശ്വാസികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന കാര്യവും ശ്രദ്ധേയമാണ്. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ ശബരിമലയില്‍ അയ്യപ്പഭക്ത സംഗമം നടത്തുന്നവരുടെ തനിനിറവും ഇതിലൂടെ പുറത്തുവരുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്റെ പിന്തുണയുള്ള ഇസ്ലാമിക ഭീകരര്‍ നിരപരാധികളെ മതം നോക്കി കൊലപ്പെടുത്തിയതിന് എതിരെയാണ് ഭാരതം ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നല്‍കിയത്. രാഷ്‌ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന സൈനിക നടപടിയായിരുന്നു ഇത്. ഇങ്ങനെയൊരു നടപടിയുടെ അനിവാര്യത ലോകത്തെ ബോധ്യപ്പെടുത്താനും ഭാരത സര്‍ക്കാരിന് കഴിഞ്ഞിരുന്നു. സൈനിക നടപടിയെ ആദ്യം പിന്തുണച്ച സിപിഎം ജിഹാദി ശക്തികളെ പ്രീണിപ്പിക്കാന്‍ പിന്നീട് അതിനെ തള്ളിപ്പറയുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടുവേണം ശാസ്താംകോട്ടയിലെ നടപടിയെ കാണാന്‍. രാജ്യസുരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും കാര്യം വരുമ്പോള്‍ സിപിഎമ്മിനെയും ഇടത് പാര്‍ട്ടികളെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിക്കുന്നു.
കേരളത്തില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെങ്കിലും ഭരണം എങ്ങനെ വേണമെന്ന് ജിഹാദി ശക്തികള്‍ തീരുമാനി
ക്കുന്ന സ്ഥിതിയാണ്. ഹിന്ദുക്കളുടെ ആഘോഷമായ ഓണത്തിനും മറ്റുമെതിരായ ഇസ്ലാമിക മതമൗലികവാദികളുടെ എതിര്‍പ്പ് കുപ്രസിദ്ധമാണല്ലോ. ഈ ഓണക്കാലത്തും മതപരമായ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ജിഹാദി പക്ഷത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. രാജ്യത്ത് പല സംഘടനകളിലായി നിലകൊള്ളുന്ന ഇസ്ലാമിക മതമൗലികവാദികള്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ചിരുന്നില്ല. ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പൂക്കളമിട്ടതിനെതിരെ പിണറായി വിജയനു കീഴിലുള്ള പോലീസ് കേസെടുത്തത് ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ പുറമേക്ക് തള്ളിപ്പറയുന്ന സിപിഎം ഇക്കൂട്ടരുടെ മതമൗലികവാദത്തെയും ഹിന്ദു വിരോധത്തെയും പിന്തുണയ്‌ക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ശാസ്താംകോട്ട മുതുപിലാക്കോട് ക്ഷേത്രത്തില്‍ കണ്ടത്.
ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം ഭരണഘടനയ്‌ക്കും നിയമത്തിനും എതിരായി പ്രവര്‍ത്തിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. രാഷ്‌ട്രീയമായ പകപോക്കലിന് ക്ഷേത്ര സങ്കേതത്തെ വേദിയാക്കുന്നതും, ഹിന്ദുക്കളുടെ ആചാരങ്ങളെ നിരോധിക്കുന്നതും അപലപനീയമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഓപ്പറേഷന്‍ സിന്ദൂറിനെ അനുസ്മരിച്ച് പൂക്കളമിട്ടതിന് ദേശസ്‌നേഹികള്‍ക്ക് എതിരെ പോലീസ് എടുത്ത കേസ് നിരുപാധികം പിന്‍വലിക്കണം. അതുവരെ പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലെ ഈ അതിക്രമത്തിനെതിരെ രാഷ്‌ട്രീയവും നിയമപരവുമായ പോരാട്ടം തുടരുകതന്നെ വേണം.
















