കറാച്ചി : പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബജൗർ ജില്ലയിലെ ഖാർ തെഹ്‌സിലിലുള്ള കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ബജൗർ ജില്ലാ പോലീസ് ഓഫീസർ വഖാസ് റഫീഖ് സ്ഥിരീകരിച്ചു.
അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും സ്ഫോടനത്തിന് ശേഷം ആളുകൾ ഓടുന്നത് കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസം സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷൻ സർബകാഫിന്റെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഇതിന് പിന്നിൽ തീവ്രവാദികളാണെന്ന് ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് തീവ്രവാദികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.
പ്രവിശ്യയിലെ കൊഹാത് ജില്ലയിലെ ലാച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പോലീസ് ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ ലാച്ചി തെഹ്‌സിലിലെ ദർമലക് പോലീസ് പോസ്റ്റിന് സമീപം അജ്ഞാതരായ അക്രമികൾ ഒരു പോലീസ് വാൻ പതിയിരുന്ന് ആക്രമിച്ച് ഒരു കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയിരുന്നു.
















