ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഓഗസ്റ്റ് 23 മുതൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ കൊല്ലപ്പെടുകയും 40 ലക്ഷത്തോളം ആളുകളെ ദുരന്തം സാരമായി ബാധിക്കുകയും ചെയ്തതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. 130 ദശലക്ഷം ജനസംഖ്യയുള്ള പ്രവിശ്യയിൽ ഓഗസ്റ്റ് പകുതി മുതൽ പേമാരി പെയ്യുന്നുണ്ടെന്നും ഇതിന്റെ ഫലമായി മിക്കവാറും എല്ലാ നദികളും പോഷകനദികളും അപകടനിലയ്‌ക്ക് മുകളിൽ ഒഴുകുന്നുണ്ടെന്നും അവർ പറഞ്ഞു.
പഞ്ചാബിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ ഏകദേശം 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 18.4 ലക്ഷം പേരെയും 13.4 ലക്ഷം കന്നുകാലികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും പഞ്ചാബ് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) ഡയറക്ടർ ജനറൽ ഇർഫാൻ അലി കാത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമായും സിയാൽകോട്ട്, ഗുജറാത്ത് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നും പഞ്ചാബിലെ വിവിധ ഡിവിഷനുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും കാത്തിയ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നുണ്ട്. ഗന്ധ സിംഗ് വാല, ഹെഡ് സുലെമാൻകി, ഹെഡ് ഖാദിരാബാദ്, ഖാൻകി, മുഹമ്മദ്വാല എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















