തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭാ സമ്മേളനത്തിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി അഭ്യന്തര വകുപ്പ്. നിയമസഭയിലും വിഷയം സജീവമാക്കുകയാണ് ഇടതുപക്ഷത്തിന്‌റെ ലക്ഷ്യം. എന്നാല്‍ ഇതുവരെ ചില സ്ത്രീകള്‍ വെളിപ്പെടുത്തിയ പല വിവരങ്ങളും പരസ്പരം കൂട്ടിയിണക്കാന്‍ ക്രൈംബ്രാഞ്ചിനു കഴിയുന്നില്ല. കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചെടുക്കാനാണോ ലക്ഷമി പത്മയെപ്പോലുള്ളവരെ രംഗത്തിറക്കുന്നതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
അറസ്റ്റിലേക്കു നീങ്ങത്തക്കവിധമുള്ള തെളിവുകളോ പരാതികളോ ഇനിയും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുടക്കത്തില്‍ ആരോപണമുയര്‍ത്തിയ യുവതികള്‍ കേസിലേക്കു തിരിഞ്ഞതോടെ പിന്‍വലിഞ്ഞിരുന്നു. തങ്ങള്‍ക്ക് തിക്താനുഭവങ്ങള്‍ ഇല്ലെന്നും മറ്റുള്ളവര്‍ പറഞ്ഞുളള അറിവാണെന്നുമാണ് അവരുടെ നിലപാട്. എന്നാല്‍ അനുഭവിച്ചവരെ ചൂണ്ടിക്കാട്ടാന്‍ അവര്‍ തയ്യാറുമല്ല.
ബംഗളൂരുവിലെ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി എന്നു പറയുന്നുണ്ടെങ്കിലും ഏത് ആശുപത്രിയെന്നൊന്നും ഒരു വ്യക്തതയുമില്ല. ഇതു സംബന്ധിച്ച് ആധികാരികമായ അറിവുണ്ടെന്ന പോലെ രംഗത്തുവന്ന മാധ്യമപ്രവര്‍ത്തക ലക്ഷമി പത്മ പറയുന്നതു വിശ്വസിക്കാമെങ്കില്‍ അനധികൃതമായും അശാസ്ത്രീയമായുമാണ് ഗര്‍ഭഛിദ്രം നടത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ഒന്നിലും അതു സംബന്ധിച്ച് ഒരു രേഖയും ഉണ്ടാകാന്‍ പോകുന്നില്ല. ഇതും അന്വേഷണത്തെ കുഴക്കുന്നു.
നിയമസഭയുടെ പതിനാലാം സമ്മേളനം 15-നാണ് ആരംഭിക്കുന്നത്.
















