ആലപ്പുഴ: സിപിഐ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) യുടെ ആലപ്പുഴ ജില്ലയിലെ കാര്യമാണ്; കഥയല്ല. സിപിഎം അവരുടെ ആയുധമായും നിയമസഭയിൽ ഭൂരിപക്ഷത്തിനുള്ള അംഗബലമായും ഏറെനാൾ കൊണ്ടു നടന്ന ജി. സുധാകരനെ പാർട്ടിയിൽ ‘അനാഥനാക്കി’യ പുതിയ സംഭവം പോലെ സിപിഐയിലെ സ്ഥിതികളും പുറത്തു വരുന്നു.
സിപിഐക്കു വേണ്ടി ചോര നീരാക്കി, ജീവിതം സമർപ്പിച്ച അമ്പലപ്പുഴയിലെ മുൻകാല നേതാവ് എൻ. രഘുനാഥൻ നായരോടും കുടുംബത്തോടും ഇന്നത്തെ സിപിഐ നേതാക്കൾ കാട്ടിയത് ചതിയും വഞ്ചനയും നീചത്വവും. രഘുനാഥൻ നായരുടെ ഭാര്യ ശാരദാമ്മയ്‌ക്ക് സ്വന്തം കൺമുന്നിൽ നടക്കുന്നത് പലതും സഹിക്കാനാകുന്നില്ല. അമ്മ സഖാവ് മകൻ സഖാവിനോട് പറഞ്ഞു; ”പ്രതികരിക്കണം, അച്ഛനോട് ഈ ചതി പാടില്ലായിരുന്നു. വാസ്തവം ജനങ്ങളെ അറിയിക്കണം.”
സഖാവും ഒരു കാലത്ത് എഐഎസ്എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആലപ്പുഴയിലെ നട്ടെല്ലുമായിരുന്ന മകൻ അഡ്വ.ശ്രീകുമാർ വിസ്തരിച്ച് വിവരങ്ങൾ ഫേസ് ബുക്കിൽ ഇങ്ങനെകുറിച്ചു; പാർട്ടിയോടുള്ള കൂറ് ആവർത്തിച്ചു കൊണ്ടുതന്നെ. സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗം സഖാവ് സി. വാമദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള
പ്രതികരണമാണ് അഡ്വ. ആർ. ശ്രീകുമാറിൻ്റേത്. ഫേസ് ബുക് പോസ്റ്റ്:
”സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം സ. സി. വാമദേവ് ന്റെ ഫേസ്ബുക്കിലെ ഒരു പോസ്റ്റിലെ കുറെ ഫോട്ടോകളാണ് ഞാൻ ഇവിടെ ചേർത്തിരിക്കുന്നത്. സിപിഐ സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് മൺ മറഞ്ഞു പോയ നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക പ്രയാണത്തിന്റെ പോസ്റ്റാണ്. അത് എന്റെ അമ്മയെ (ശാരദാമ്മ) കാണിച്ചപ്പോൾ അമ്മ പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ കൂടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ആ പോസ്റ്റിൽ എന്റെ അച്ഛന്റെ ( സഖാവ് എൻ.രഘുനാഥൻ നായർ ) ഒരു ഫോട്ടോ കാണുന്നു, ആ ഫോട്ടോയുടെ മുന്നിൽ വച്ച് ഒരു പതാക കൈമാറുന്നു. ആ സ്ഥലത്ത് അച്ഛന്റെ ജീവിത സഖിയായ, ഞങ്ങളുടെ അമ്മയോ അച്ഛൻ കാണിച്ചു തന്ന വഴിയിലൂടെ കമ്മ്യൂണിസ്റ്റുകാരായ മക്കളേയോ കാണുന്നില്ല. ഈ പരിപാടി നടന്ന കോംപൗണ്ടിൽ തന്നെ ഏതാണ്ട് 30 മീറ്ററിൽ താഴെ മാത്രം ദൂരത്തിൽ താമസിക്കുന്ന എന്റെ അമ്മ അറിഞ്ഞിട്ടില്ല!!.
അമ്മ താമസിക്കുന്ന, എന്റെ അനുജന്റെ വീട്ടിൽ, പ്രവാസി ആയ അനുജൻ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയായി, അതിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ആ സമയം ആ വീട്ടിൽ ഉണ്ടായിരുന്നു. തന്റെ ഭർത്താവിന്റെ സ്മരണാർത്ഥം 30 മീറ്ററിനപ്പുറത്തു നിന്നും പതാക കൈമാറി കൊണ്ടു പോകുന്നത് മൈക്കിലൂടെ കേട്ട് കണ്ണീർ പൊഴിക്കേണ്ടി വന്ന വിവരം ബോധ്യപ്പെടുത്തുവാനാണ് അമ്മ ആവശ്യപ്പെട്ടത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ!.
ആരേയാണോ സ്മരിച്ചത് ആ സഖാവിന്റെ ഭാര്യ ജീവിച്ചിരിക്കുന്നെങ്കിൽ ഭാര്യയുടേയോ മക്കളുടേയോ അനുവാദമോ, അനുമതിയോ, സാന്നിധ്യമോ ഇല്ലാതെ സ്മരണ പുതുക്കലെന്നെ പേരിട്ട് അപമാനിക്കാൻ തക്ക കുറ്റം എന്താണ് ഈ കമ്മ്യൂണിസ്റ്റ് കുടുംബം ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആ അപ്പുവിനെങ്കിലും ( പതാക ഏറ്റുവാങ്ങുന്ന സി. രാധാകൃഷ്ണൻ ചേട്ടൻ ) എന്നോടൊന്ന് പറയാമായിരുന്നില്ലേ എന്ന് എന്റെ അമ്മ എന്നോട് ചോദിച്ചു. എന്തായാലും ഇത് കടുത്ത അനീതിയല്ലയോ? ആ ഫോട്ടോകൾ എല്ലാം പരിശോധിച്ചാൽ ആരെയാണോ സ്മരിക്കുന്നത് അവരുടെ ഭാര്യ ജീവിച്ചിരിക്കുന്നെങ്കിൽ അവരാണ് പതാക കൈമാറുന്നത്. അല്ലെങ്കിൽ മക്കൾ. ഇവിടെ ഞങ്ങളുടെ അമ്മയും അച്ഛന്റെ മക്കളും ജീവിച്ചിരിക്കുന്ന വിവരം ഇത് നടത്തിയവർ മറന്നു പോയിക്കാണും. മറ്റു ചില കാര്യങ്ങൾ കൂടി അമ്മ എന്നോട് പറഞ്ഞു എങ്കിലും അത് തത്കാലം (പിന്നീട് പറയാൻ) മാറ്റി വയ്‌ക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബമായ ഞങ്ങളുടെ കുടുംബത്തിലുള്ള അച്ഛൻ അടക്കം ആർക്കും സംഘടനക്ക് ചേരാത്ത പ്രവർത്തനം നടത്തിയതിന് ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും തരേണ്ടതായ സാഹചര്യം പാർട്ടിയിൽ ഞങ്ങളാരും സൃഷ്ടിച്ചിട്ടില്ല. അതാണ് ഞങ്ങളുടെ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ആ ദീപ്തമായ സ്മരണയാണ് ഞങ്ങളെയും നയിക്കുന്നത്. ഞങ്ങളുടെ മംഗലത്ത് കുടുംബത്തിൻെ സഹായം ഏറ്റുവാങ്ങിയിട്ടുള്ള മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കും ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും നന്ദി യോ കടപ്പാടോ സംഘടനാ ബോധമോ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ അച്ഛനെ ഇങ്ങനെ അപമാനിക്കത്തില്ലായിരുന്നു. മൺമറഞ്ഞു പോയ നേതാക്കന്മാരുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് പതാക(യാത്ര) പോകുമെന്നാണ് വാർത്തകളിലൂടെ മനസ്സിലായത് .
പതാക കൈമാറുന്ന ഫോട്ടോയിൽ കാണുന്ന സ്ഥലത്ത് നിന്നും പത്ത് ചുവട്ടടി കിഴക്ക് വശത്താണ് അച്ഛനെ അടക്കിയത്, അവിടെ പോകാതെ മടിയിൽ കനം ഇല്ലാത്ത അച്ഛൻ, ജോലി ചെയ്ത ശമ്പളത്തിൽ നിന്നും നിർമ്മിച്ച അച്ഛന്റെ വീട്ടു മുറ്റത്ത് വീടിന്റെ പുറം ഭിത്തിൽ അച്ഛന്റെ ഫോട്ടോ ചാരി വച്ച് അച്ഛന്റെ വീട്ടിൽ അച്ഛനെ വീടിനകത്ത് കയറ്റാതെ പാർട്ടി അച്ഛനെ സ്മരിക്കുന്നത് കണ്ട ശേഷം ദയനീയാ വസ്ഥയിൽ അമ്മ എന്നെ നോക്കിയപ്പോർഎന്റെ അമ്മയുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന അച്ഛനെ ഇലക്ടി സിറ്റി സമരത്തിൽ പങ്കെടുത്ത തിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പോലീസ് വീട് വളഞ്ഞപ്പോൾ കേട്ട പോലീസിന്റെ ചീത്ത വിളി, എഐഎസ്എഫ് സംഘടനാ പ്രവർത്തന കാലയളവിൽ പ്രതിയായ എന്നെ അറസ്റ്റ് ചെയ്യാൻ അർദ്ധരാത്രിയിൽ എത്തിയ പോലീസിന്റെ അസഭ്യവർഷങ്ങൾ കേൾക്കേണ്ടി വന്ന എന്റെ അമ്മക്ക് ഈ അപമാനം വച്ച് നോക്കുമ്പോൾ അച്ഛന്റെ ജീവിത സഖി/ എന്റെ അമ്മയ്‌ക്ക് അതൊക്കെ എത്ര നിസ്സാരം. സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം, കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ നേതാവ്, രണ്ടുതവണ സിപിഐയെ പ്രതി നിധീകരിച്ച് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗമായിരുന്ന ഒരു സഖാവിനെ സ്മരിച്ച് സ്മരണ നില നിർത്തി പതാക കൈമാറാൻ ആ ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയേയേയോ ആ അച്ഛനെ സ്നേഹിക്കുന്ന മക്കളുടെ സാന്നിധ്യത്തിൽ വേണ്ടയോ? അല്ലാതെ ഇങ്ങനെ അപമാനിക്കാമോ? അഹങ്കാരം തലക്ക് പിടിച്ച് ഇങ്ങനെ ഞങ്ങളുടെ അച്ഛനെ അപമാനിച്ച വർക്കെതിരെ ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പാർട്ടി ജില്ലാ സെക്രട്ടറിയെ ബോധ്യപ്പെടുത്തിയിട്ടും ഉണ്ട് . ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അച്ഛന്റെ സ്മരണയിലൂടെ അമ്മയുടേയും മക്കളുടേയും കണ്ണീരിൽ കുതിർന്ന അഭിവാദ്യങ്ങൾ.’
കണ്ണീർ നനയിച്ച ക്ഷോഭം താക്കീതായി ഇങ്ങനെ അവസാനിക്കുന്നു.
















