തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍. നഗര വികസനത്തിനെന്ന പേരില്‍ കോടികള്‍ ചെലവഴിച്ച് അര്‍ബന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനൊരുങ്ങുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് കോടി രൂപ ചെലവഴിച്ച് 11, 12 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും മേയര്‍മാരും 237 വിദഗ്ധരും അടക്കം പങ്കെടുക്കും.
കോണ്‍ക്ലേവിനോട് അനുബന്ധിച്ച് 11 മുതല്‍ 15 വരെയുള്ള അഞ്ച് ദിവസങ്ങളിലായി നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പ്രദര്‍ശനവും മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കുന്നു. മന്ത്രിമാരുടെ ഉന്നതതല പൊളിറ്റിക്കല്‍ ഫോറം, മേയര്‍മാരുടെ പൊളിറ്റിക്കല്‍ ഫോറം, കൗണ്‍സിലേഴ്‌സ് അസംബ്ലി, പ്ലീനറി സെഷനുകള്‍, വട്ടമേശ സമ്മേളനങ്ങള്‍ എന്നിവയും കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കും. അന്തര്‍ദേശീയ പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായികള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍ എന്നിവരടക്കം സമൂഹത്തിന്റെ പരിച്ഛേദമായ ആയിരത്തോളം പ്രതിനിധികള്‍ കോണ്‍ക്ലേവിന്റെ ഭാഗമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു.
കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ ധൂര്‍ത്തും ആര്‍ഭാടവും കാണിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിക്കേണ്ട ഫണ്ടുകള്‍ അനാവശ്യമായി ചെലവഴിക്കുന്ന സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഈ വര്‍ഷം സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ മുടങ്ങുകയും സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ ജനങ്ങളെ പിഴിഞ്ഞ് പല ഫീസുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്ത ശേഷമാണ് സമഗ്ര നഗരനയം ലക്ഷ്യമിട്ട് കേരള അര്‍ബന്‍ കോണ്‍ക്ലേവിന് കോടികള്‍ ചെലവിടുന്നത്.
ഈ ധൂര്‍ത്ത് കേരളത്തിലെ സാധാരണക്കാരോടുള്ള പരസ്യ വെല്ലുവിളി തന്നെയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
















