ബെംഗളൂരു: കാടിനേയും വനജീവിതത്തേയും ഫോട്ടോഗ്രഫിയേയും ആവേശത്തോടെ സ്‌നേഹിച്ച ഒരു ഹൃദയം ഇപ്പോഴും സൗപര്‍ണികയുടെ തീരത്ത് തുടിക്കുന്നു. ഉടുപ്പി ജില്ലയിലെ കൊല്ലൂര്‍ മൂകാംബികയില്‍ സൗപര്‍ണികാ നദീതീരത്ത് ഒരു വിദൂര ദൃശ്യമായി മാഞ്ഞു പോയി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയുടെ (45) ജീവിതം. കാടിന്റെ നിശ്ശബ്ദതയെ സ്‌നേഹിച്ച വസുധ ചക്രവര്‍ത്തി അന്ത്യവിശ്രമം തേടിയതും കാട്ടില്‍തന്നെ.
സൗപര്‍ണികാ നദിക്ക് സമീപമുള്ള പൊന്തക്കാട്ടില്‍ നിന്ന് ആഗസ്ത് 28നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പിന്നീടാണ് മരിച്ചത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയാണെന്ന് തിരിച്ചറിഞ്ഞത്. കാര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഗസ്റ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്ത് വസുധ ചക്രവര്‍ത്തി നദിക്കരയിലേക്ക് പോയത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകളോളം ആളനക്കമില്ലാതെ കിടന്ന കാറില്‍ സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വസുധ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് അമ്മ വിമല പോലീസില്‍ പരാതി നല്കിയിരുന്നു. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്ന് അമ്മ വിമല പറഞ്ഞിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് ശേഷം പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് വസുധയാണെന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ നദിയില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
ഏകാന്തജീവിതം ആഗ്രഹിച്ച വ്യക്തിയായിരുന്നു വസുധ. അതുതന്നെയായിരുന്നു കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് വിട്ട് ഫോട്ടോഗ്രഫിയിലേക്ക് തിരിയാനുള്ള കാരണം.
മൈസൂര്‍-ഊട്ടി റോഡിന് സമീപമുള്ള കല്ലട്ടിക്കുന്നിലെ കാട്ടില്‍ ദീര്‍ഘകാലം വസുധ ഏകാന്തവാസത്തിലായിരുന്നു.















