തിരുവനന്തപുരം : ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്താന്‍ പോകുന്നത് അയ്യപ്പ ഭക്ത സംഗമം അല്ല വ്യവസായ സംഗമമാണെന്ന്ബി.ജെ.പി ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍. അയ്യപ്പ സംഗമത്തിന്റെ തീരുമാനമെടുക്കുന്നത് സെക്രട്ടറിയേറ്റിലെ ദേവസ്വം മന്ത്രിയുടെ ഓഫീസ് റൂമിലാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിളിച്ചുവരുത്തി സര്‍ക്കാര്‍ ഏകപക്ഷീയമായി സമ്മേളനത്തിന്റെ കാര്യം അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയാണ് സമ്മേളനത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിനാല്‍ ഈ പരിപാടി തുടങ്ങിവച്ചത് സര്‍ക്കാരാണ്.
മതേതര സര്‍ക്കാരിന് ധാര്‍മികമായി ഇത്തരം സമ്മേളനം സംഘടിപ്പിക്കാനുള്ള അവകാശമില്ല. ശബരിമല ക്ഷേത്രം സര്‍ക്കാരിന്റെതല്ല. 1949ലെ ഒരു കവനന്റ് പ്രകാരം രാജഭരണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സ്വതന്ത്ര പരമാധികാര സ്ഥാപനമായ ദേവസ്വം ബോര്‍ഡിനാണ് വിട്ടുകൊടുത്തത്. അതിനുവേണ്ടി പ്രത്യേക ചട്ടവും രൂപീകരിച്ചു. അത് പ്രകാരം ദേവസ്വം ബോര്‍ഡ് സ്വതന്ത്ര പരമാധികാര ധര്‍മ്മസ്ഥാപനമാണ്. അതില്‍ ബാഹ്യ ശക്തികള്‍ക്ക് ആര്‍ക്കും ഒരു പങ്കുമില്ല, ഒരു ഇടപെടലും പാടില്ല.
ഈ പരിപാടി സര്‍ക്കാരിന്റേതായതുകൊണ്ടാണ് ദേവസ്വം മന്ത്രി തമിഴ്‌നാട്ടില്‍ പോയി മുഖ്യമന്ത്രിയെ വിളിച്ചത്. സര്‍ക്കാരിന്റെ എംബ്ലം പതിച്ച കത്തുകളാണ് വ്യവസായികള്‍ക്ക് ഉള്‍പ്പെടെ നല്‍കിയത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. ദേവസ്വം ബോര്‍ഡ് പ്രാധാന്യം നല്‍കേണ്ടത് ഭക്തര്‍ക്കാണ്. ദേവസ്വം ബോര്‍ഡ് വിശ്വാസങ്ങളെ മാനിക്കുന്നുണ്ടെങ്കില്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്താന്‍ ആലോചിക്കേണ്ടത് ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടവരോടാണ്.
പന്തളം കൊട്ടാരം, തന്ത്രി, മലയരയ സമൂഹം, ആലങ്ങാട്ട്, അമ്പലപ്പുഴ പേട്ടസംഘം, ചീരപ്പന്‍ചിറ കളരി എന്നിങ്ങനെ അയ്യപ്പന്മാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആളുകളുമായി കൂടിയാലോചിച്ചുവേണം ഇത്തരം സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍. വിശ്വാസം സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് അത് ചെയ്യാതെ ഈ സമ്മേളനം നടത്താനായി സര്‍ക്കാരിനെ കയറൂറി വിട്ടു. പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ് പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
എന്തിനാണ് ദേവസ്വം ബോര്‍ഡ് ശബരിമല എത്തുന്ന ഭക്തരെ പണമുള്ളവരും പണമില്ലാത്തവരും എന്ന രീതിയില്‍ രണ്ട് തട്ടില്‍ ആക്കാന്‍ ശ്രമിക്കുന്നത്? സമഭാവനയുടെ കേന്ദ്രമാണ് ശബരിമല. ശബരിമല ധര്‍മ്മശാസ്താവിന്റെ ഇടമാണ്. അവിടെ ധര്‍മ്മത്തിനാണ് പ്രാധാന്യം. തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കണം, കിടക്കാന്‍ ഇടം ലഭിക്കണം. ഇതൊക്കെ ദേവപ്രശ്‌നത്തില്‍ വ്യക്തമായ കാര്യങ്ങളാണ്. ഇതിനൊന്നും പ്രാധാന്യം നല്‍കാതെ പണം മാത്രം ലക്ഷ്യമിട്ട് വന്‍കിട വ്യവസായികളെ കൊണ്ടുവന്ന് ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കുന്നത് കച്ചവട താല്‍പര്യം മാത്രമാണ്.
പണം നല്‍കുന്നതനുസരിച്ച് ശബരിമലയില്‍ സൗകര്യങ്ങള്‍ കൂടുതല്‍ നല്‍കുന്ന പ്രഖ്യാപനം തീര്‍ത്ഥാടകരെ ഭിന്നിപ്പിക്കുന്നതാണ്. പണം നല്‍കാന്‍ കഴിവുള്ള ആളുകള്‍ കൂട്ടത്തോടെ വന്നാല്‍ സാധാരണക്കാര്‍ എങ്ങനെ ദര്‍ശനം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി പറയണം. ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ മണിക്കൂറോളം ക്യൂവില്‍ നിന്ന് തളരുന്ന ഭക്തരെ കാണാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ല. ശബരിമലയിലെ സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് വേണ്ട യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും ദേവസ്വം ബോര്‍ഡ് ചിന്തിക്കുന്നില്ല. പകരം പണത്തെപ്പറ്റി മാത്രം ചിന്തിച്ച് നിക്ഷേപക സംഗമം നടത്തുന്നു.
ഈ സംഗമം കൊണ്ട് ഭക്തര്‍ക്ക് യാതൊരുവിധ ഉപകാരവും ഇല്ല. ശബരിമലയെ സംബന്ധിച്ച് ഭക്തരുടെ വിശ്വാസങ്ങള്‍ ഹനിക്കപ്പെട്ട ദുരനുഭവം മുന്‍പുണ്ട്. അതിന് ഇരയായ ഭക്തരുടെ ആവലാതി കേള്‍ക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡ് തയാറാവണം. അതിന് പരിഹാരം ഉണ്ടാവണം. അതിനുശേഷം വേണം അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കാന്‍. അയ്യപ്പ സംഗമം ആര് സംഘടിപ്പിച്ചാലും നല്ലതാണ്, എന്നാല്‍ ഇപ്പോള്‍ പമ്പയില്‍ നടക്കുന്നത് യഥാര്‍ത്ഥ ഭക്തസംഗമമല്ല. അതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. നിയമപരമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമ്മേളനം നടത്താന്‍ ധാര്‍മികമായ അവകാശം ഉണ്ടോ എന്ന് ചിന്തിക്കണം.
അയ്യപ്പന്മാരുടെ സമ്മേളനം നടത്തുമ്പോള്‍ അത് വിശ്വാസികളുടെ സമ്മേളനം ആയിരിക്കണം. ശബരിമലയില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ ഹനിക്കപ്പെട്ടു, അതിന് പരിഹാരം ഉണ്ടാകണം. പമ്പയില്‍ ഭക്തര്‍ക്ക് നടത്തേണ്ട പമ്പാസ്‌നാനവും പമ്പസദ്യയും ഉള്‍പ്പെടെ പലതും തടഞ്ഞിട്ടാണ് ഇപ്പോള്‍ പമ്പയില്‍ സമ്മേളനം നടത്തുന്നത്. സര്‍ക്കാര്‍ പറയുന്നതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ബോര്‍ഡാണ് ഇത്.
വികസനത്തിനാണ് സമ്മേളനം എങ്കില്‍ ശബരിമലയില്‍ വികസനത്തിന്റെ രൂപരേഖ പതിനഞ്ചു വര്‍ഷം മുമ്പേ തയാറാക്കി കോടതിയുടെ അംഗീകാരവും ലഭിച്ചിട്ടും ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ മൂലം മുടങ്ങി കിടക്കുകയാണ്. 65 ലക്ഷം മുടക്കി എക്കോ സ്മാര്‍ട്ട് എന്ന വലിയ കമ്പനിയെ കൊണ്ടുവന്ന് നടത്തിയ പഠന റിപ്പോര്‍ട്ടും സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മുന്‍പില്‍ ഉണ്ട്. ഇതൊക്കെ നടപ്പിലാക്കിയാല്‍ മാത്രം മതി അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസം ലഭിക്കാന്‍. ശബരിമലയില്‍ ഫണ്ടാണ് പ്രശ്‌നമെങ്കില്‍ അതിനും നിയമ സംവിധാനങ്ങള്‍ അനുശാസിക്കുന്ന കമ്മിറ്റികള്‍ നിലവിലുണ്ട്. അതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയാല്‍ മാത്രം മതി. അതൊന്നും ചെയ്യാതെ വ്യവസായ സംഗമം നടത്താനാണ് ശ്രമം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാംഗ്മൂലത്തിന്റെ കാര്യം മാത്രമാണ്. സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ശബരിമല യുവതി പ്രവേശനത്തിന്റെ കാര്യത്തിലും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാംഗ്മൂലത്തിന്റെ കാര്യത്തിലും നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഇതൊരു അവസരമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആ കാര്യത്തില്‍ വ്യക്തത വരുത്തണം. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ഭക്തര്‍ ചെയ്തത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട് എങ്കില്‍ അത് തെറ്റാണെന്ന് പറയാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം. അതല്ല, ബിന്ദു അമ്മിണിയെയും രഹന ഫാത്തിമയെയും സന്നിധാനത്തേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ശരിയെങ്കില്‍ അതും സര്‍ക്കാര്‍ തുറന്നു പറയണം.
ഇനിയും ആചാരങ്ങള്‍ ലംഘിക്കാന്‍ യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമോ? ഇക്കാര്യത്തില്‍ എല്ലാം സര്‍ക്കാര്‍ വ്യക്തത വരുത്തണം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ആരു രംഗത്തുവന്നാലും അവര്‍ക്ക് രാഷ്‌ട്രീയം നോക്കാതെ ബി.ജെ.പി പിന്തുണ നല്‍കും. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രമാണ്.
ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് അധിക ചാര്‍ജാണ് കെ.എസ്.ആര്‍.ടി.സി ഈടാക്കുന്നത്. ശബരി റെയില്‍പാതയ്‌ക്കായി ഭൂമി ഏറ്റെടുത്താല്‍ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ പോലും സംവിധാനങ്ങളില്ല. അങ്ങനെ തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍, അതൊന്നും പരിഹരിക്കാതെ ഇതിനെപ്പറ്റി ഒന്നും നാളിതുവരെ മിണ്ടാതിരുന്ന് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ ഒരു പ്രശ്‌നവും പരിഹരിക്കാതെ സമ്മേളനത്തിന് ഇറങ്ങിത്തിരിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
















