സെപ്റ്റംബർ ഒന്നിനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെത്തിയത് . ചൈനീസ് സൈനിക പരേഡിൽ പങ്കെടുക്കാൻ മകളോടൊപ്പം 4,500 കിലോമീറ്റർ സഞ്ചരിച്ചാണ് കിം എത്തിയത് . ചൈനയിലേക്കുള്ള യാത്രയ്‌ക്കായി വിമാനത്തിന് പകരം ട്രെയിനാണ് കിം ഉപയോഗിച്ചത് . സുരക്ഷയുടെ മാത്രമല്ല, ആഡംബരത്തിന്റെയും പ്രതീകമാണ് കിമ്മിന്റെ ട്രെയിൻ. പ്രത്യേക ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്റ് കോച്ച് തന്നെ ഈ ട്രെയിനിലുണ്ട്. സ്വർണ്ണം പതിച്ച ലാപ്‌ടോപ്പ്, പ്രത്യേക സിഗരറ്റ് പെട്ടി, നിരവധി ഫോണുകൾ എന്നിവ എപ്പോഴും അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഉണ്ടെന്നും പറയപ്പെടുന്നു.
ഉത്തരകൊറിയൻ ഭരണാധികാരി സഞ്ചരിക്കുന്ന ട്രെയിനിന്റെ പേര് സൂര്യൻ എന്നർത്ഥം വരുന്ന തായെൻഘോ എന്നാണ്. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ ചിഹ്നവുമായി ഈ പേര് ബന്ധപ്പെട്ടിരിക്കുന്നു. ട്രെയിനിന്റെ നിറം കടും പച്ചയാണ് . വനങ്ങളിലൂടെയും പർവതപ്രദേശങ്ങളിലൂടെയും കടന്നുപോകുമ്പോൾ ശത്രുക്കളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാണ് ഈ നിറം തിരഞ്ഞെടുത്തതെന്ന് വിദഗ്‌ദ്ധർ വിശ്വസിക്കുന്നു.
2009-ലെ ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഈ കവചിത ട്രെയിനിൽ ഏകദേശം 90 കോച്ചുകൾ ഉണ്ട്. ആഡംബരപൂർണ്ണമായ കോൺഫറൻസ് റൂമുകളും ചേംബറുകളും ഇതിൽ ഉണ്ട്. സുഖപ്രദമായ കിടപ്പുമുറികളും ചുവന്ന ലെതർ കസേരകൾ കൊണ്ട് സജ്ജീകരിച്ച മീറ്റിംഗ് റൂമുകളും ഉണ്ട്. സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യയും ഇതിൽ ലഭ്യമാണ്. ഓരോ കോച്ചും ശക്തവും ബുള്ളറ്റ് പ്രൂഫുമാണ്.
ഒരു ചലിക്കുന്ന കോട്ട എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . . ഇതിന്റെ ശരാശരി വേഗത മണിക്കൂറിൽ 50-60 കിലോമീറ്റർ മാത്രമാണ്. 2001-ൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ കിം ജോങ് ഉൻ ഈ ട്രെയിനിൽ 10 ദിവസം മോസ്കോയിലേക്ക് യാത്ര ചെയ്തു. 2019-ൽ ഹനോയിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഉച്ചകോടിക്കായി കിം ജോങ് ഉൻ 4,500 കിലോമീറ്റർ ഈ ട്രെയിനിൽ സഞ്ചരിച്ചു.
















