ന്യൂദല്‍ഹി: ഇന്ത്യയുടെ സെമികണ്ടക്‌ടർ വ്യവസായം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ‘സെമികോൺ ഇന്ത്യ 2025’ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ യശോഭൂമിയിൽ വച്ചായിരുന്നു ഉദ്‌ഘാടനം. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്‌ണവ് നരേന്ദ്ര മോദിക്ക് ഇന്ത്യൻ നിർമിത ചിപ്പുകൾ സമ്മാനിച്ചു.
വിക്രം 32-ബിറ്റ് (VIKRAM3201) മൈക്രോ പ്രൊസസറും നാല് അംഗീകൃത പദ്ധതികളുടെ ടെസ്റ്റ് ചിപ്പുകളും ഉൾപ്പെടുന്ന ആദ്യത്തെ മെയ്‌ഡ്-ഇൻ-ഇന്ത്യ ചിപ്പുകളാണ് അശ്വിനി വൈഷ്‌ണവ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
“ഇന്ത്യയുടെ സെമികണ്ടക്‌ടർ വ്യവസായത്തിലെ നിർണായക അധ്യായം അതിന്റെ വികസന ഘട്ടത്തിലാണെന്നും, അതിലെ നവീകരണവും നിക്ഷേപവും വളർച്ചയുടെ പുതിയ തരംഗത്തിന് വഴിയൊരുക്കുന്നുവെന്നും” ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു.
“മൂന്നര വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ, ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുന്നു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്താൽ നയിക്കപ്പെടുന്ന ദൗത്യം അഞ്ച് സെമികണ്ടക്‌ടർ യൂണിറ്റുകളുടെ നിർമ്മാണത്തിലേക്ക് നയിച്ചു.” ഇന്ത്യയുടെ സെമികണ്ടക്‌ടർ ദൗത്യത്തെ കുറിച്ച് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
വിക്രം: ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിപ്പ്
ഇന്ത്യയിൽ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ 32-ബിറ്റ് മൈക്രോപ്രൊസറാണ് വിക്രം. ഐഎസ്ആർഒയുടെ സെമികണ്ടക്‌ടർ ലബോറട്ടറിയാണ് ഈ ചിപ്പ് വികസിപ്പിച്ചെടുത്തത്. ബഹിരാകാശത്തേക്ക് അയക്കുന്ന വിക്ഷേപണ വാഹനങ്ങളിൽ ഏത് സാഹചര്യങ്ങളിലും വിശ്വസനീയമായി പ്രവർത്തിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തത്. ചിപ്പിന്റെ ആദ്യ ഉൽപാദന ലോട്ടുകൾ 2025 മാർച്ച് 5ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണന് കൈമാറിയിരുന്നു.
സെമികണ്ടക്‌ടർ ലബോറട്ടറിയുടെ (SCL) 180nm CMOS സെമികണ്ടക്‌ടർ ഫാബ്രിക്കേഷൻ സൗകര്യത്തിലാണ് VIKRAM3201 പ്രോസസർ നിർമ്മിച്ചത്. 2009 മുതൽ ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ ഏവിയോണിക്‌സ് സിസ്റ്റങ്ങളിൽ വിന്യസിച്ചിരിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച 16-ബിറ്റ് VIKRAM1601 മൈക്രോപ്രൊസസറിന്റെ വിപുലമായ ആവർത്തനമാണിത്. VIKRAM3201, VIKRAM1601 മൈക്രോപ്രൊസസറുകൾ ഒരു കസ്റ്റം ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്‌ചർ അവതരിപ്പിക്കുന്നു. ഫ്ലോട്ടിങ്-പോയിന്‍റ് കമ്പ്യൂട്ടേഷനുകളെ പിന്തുണയ്‌ക്കുന്നതാണ് ഇത്.
ഇന്ത്യയുടെ സെമികണ്ടക്‌ടർ ദൗത്യം (ISM):
ആരോഗ്യം, ഗതാഗതം, ആശയവിനിമയം, പ്രതിരോധം, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലയും ആധുനിക സാങ്കേതികവിദ്യ കയ്യടക്കിയ കാലമാണല്ലോ ഇത്. ഇങ്ങനെയൊരു വളർച്ചയ്‌ക്ക് ടെക്‌നോളജിയെ പ്രാപ്‌തമാക്കിയത് അതിന്റെ കാതലായ സെമികണ്ടക്‌ടറുകളാണ്.
ലോകം കൂടുതൽ ഡിജിറ്റലൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും നീങ്ങുമ്പോൾ, ഇതിനനുസരിച്ച് മുന്നേറേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ആഗോളശക്തിയാക്കി മാറ്റുന്നതിനും ചിപ്പുകൾ നിർണായകമായിരിക്കും. ഇന്ത്യ സെമികണ്ടക്‌ടർ മിഷനിലൂടെ ഇത് യാഥാർത്ഥ്യമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
First ‘Made in Bharat’ Chips! 🇮🇳 pic.twitter.com/QYFGA4HFLG
— Ashwini Vaishnaw (@AshwiniVaishnaw) September 2, 2025
ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സർക്കാർ 76,000 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് പദ്ധതി അവതരിപ്പിച്ചിരുന്നു. പദ്ധതി വഴി ഏകദേശം 65,000 കോടി രൂപ ഇതിനകം തന്നെ ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യയുടെ സെമികണ്ടക്‌ടർ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ഗുജറാത്തിലെ സാനന്ദിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ എൻഡ്-ടു-എൻഡ് ഔട്ട്‌സോഴ്‌സ്‌ഡ് സെമികണ്ടക്‌ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) പൈലറ്റ് ലൈൻ സൗകര്യം.
ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (ഡിഎൽഐ) പദ്ധതിയുടെ പിന്തുണയോടെ, 23 ചിപ്പ് ഡിസൈൻ പ്രോജക്‌ടുകൾക്ക് അംഗീകാരം ലഭിച്ചു. അതേസമയം വെർവെസെമി മൈക്രോ ഇലക്ട്രോണിക് പോലുള്ള കമ്പനികൾ നിർണായക മേഖലകൾക്കായി നൂതന ചിപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് ആഗോള സെമികണ്ടക്‌ടർ ആവാസവ്യവസ്ഥയിൽ ഇന്ത്യ ഒരു നിർമ്മാതാവാകുന്നതിന്റെ അടയാളമാണ്. ഗുജറാത്ത്, അസം, ഉത്തർപ്രദേശ്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി 1.60 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള 10 സെമികണ്ടക്‌ടർ നിർമ്മാണ പദ്ധതികൾക്ക് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്.
















