ന്യൂദല്‍ഹി: ആഗോള സെമികണ്ടക്ടര്‍ വിപണിയില്‍ ഭാരതം മുന്നേറുകയാണെന്നും വരും വര്‍ഷങ്ങളില്‍ വിപണിയില്‍ രാജ്യത്തിന്റെ പങ്ക് ഒരു ട്രില്യണ്‍ സെമി കണ്ടക്ടറായി ഉയരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹി യശോഭൂമിയില്‍ സെമികോണ്‍ ഇന്ത്യ- 2025ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഡിജിറ്റല്‍ വജ്രങ്ങളാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തികള്‍ അവയാണ്, മുന്‍ നൂറ്റാണ്ടിനെ ക്രൂഡ് ഓയില്‍ നയിച്ചതുപോലെ സെമികണ്ടക്ടര്‍ വിപണി കൈയടക്കിക്കൊണ്ടിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയിൽ നിർമ്മിക്കുന്ന ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ ലോകത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന ദിവസം അത്ര വിദൂരമല്ല. ലോകം ഇന്ത്യയെ വിശ്വസിക്കുന്നു. ഇന്ത്യയുമായി സെമികണ്ടക്‌ടർ ഭാവി കെട്ടിപ്പടുക്കാൻ ലോകം തയ്യാറാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ എണ്ണയായിരുന്നെങ്കിൽ, ഇനി ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ചിപ്പുകളായിരിക്കും.” നരേന്ദ്രമോദിയുടെ വാക്കുകളിങ്ങനെ.
ആഗോള സെമികണ്ടക് ർ വിപണി ഇതിനകം 600 ബില്യൺ ഡോളറിന്റെ മൂല്യത്തിലെത്തിയെന്നും ഉടൻ തന്നെ 1 ട്രില്യൺ ഡോളർ കടക്കുമെന്നും, ഇന്ത്യ അതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. “നമ്മുടെ സെമികണ്ടക്‌ടർ വ്യവസായം ചിപ്പ് നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല, ഇന്ത്യയെ ആഗോളതലത്തിൽ വലിയ ശക്തിയാക്കി മാറ്റുന്ന ഒരു സെമികോൺ ആവാസവ്യവസ്ഥയാണ് ഞങ്ങൾ നിർമ്മിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സെമികണ്ടക്ടര്‍ വിദഗ്ധര്‍ സെമികോണ്‍ ഇന്ത്യ- 2025ല്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ സമ്മേളനമാണ് സെമികോണ്‍ 2025.
48ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500ലധികം പ്രതിനിധികള്‍, 50-ലധികം ആഗോള നേതാക്കളും പങ്കെടുക്കും. പ്രദര്‍ശനങ്ങളിലും സമ്മേളനത്തിലുമായി 20,750ലധികം പേര്‍ പങ്കെടുക്കും.
സെമികോൺ ഇന്ത്യ 2025: ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്‌ടർ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചിപ്പ് ഡിസൈൻ, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയ്‌ക്കുള്ള ഒരു ആഗോള കേന്ദ്രമായി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഒരു പ്രധാന പദ്ധതിയാണ് സെമികോൺ ഇന്ത്യ 2025. കരുത്തുറ്റതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ ഒരു സെമികണ്ടക്‌ടർ വ്യവസായം കെട്ടിപ്പടുക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സെമികോൺ ഇന്ത്യ നാലാം തവണയാണ് നടക്കുന്നത്. മുൻപ് 2022ൽ ബെംഗളൂരുവിലും, 2023ൽ ഗാന്ധിനഗറിലും, 2024ൽ ഗ്രേറ്റർ നോയിഡയിലും ആണ് നടന്നത്.
















