ബെംഗളൂരു : വീടിന് പുറത്ത് വച്ചിരുന്ന ക്രോക്സ് സ്ലിപ്പറിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ട റിസർവ് ഫോറസ്റ്റിന് സമീപമാണ് ഞെട്ടിക്കുന്ന ഒരു സംഭവം നടന്നത്.
41 വയസുള്ള മഞ്ജു പ്രകാശ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ജു പ്രകാശ് വീട്ടിൽ നിന്ന് ജ്യൂസ് കുടിക്കാൻ ഇറങ്ങിയപ്പോൾ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ചെരിപ്പുകൾ ധരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജു പ്രകാശ് വീട്ടിലെത്തി ജ്യൂസ് പാക്കറ്റ് അമ്മയ്‌ക്ക് കൊടുത്തിട്ട് വീട്ടിലെ മുറിയിൽ ഉറങ്ങാൻ കിടന്നു. എന്നാൽ ചെരിപ്പിനുള്ളിൽ ഒരു പാമ്പ് ഒളിച്ചിരിക്കുന്ന കാര്യം യുവാവ് അറിഞ്ഞിരുന്നില്ല.
മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹത്തിന് കാലിലെ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നുവെന്നും അതിനാൽ പാമ്പ് കടിയേറ്റതായി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. വീടിനടുത്ത് നിർമ്മാണ ജോലികൾ ചെയ്തിരുന്ന ഒരു തൊഴിലാളി ചെരിപ്പിനുള്ളിൽ പാമ്പിനെ കണ്ട് വീട്ടുകാരെ അറിയിച്ചു. ചെരിപ്പുകൾ നീക്കം ചെയ്തപ്പോൾ അകത്ത് ഒളിച്ചിരുന്ന പാമ്പ് ചത്തിരുന്നു.
അമ്മ മുറിയിലേക്ക് പോയി മകനെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും മഞ്ജു പ്രകാശിന്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു, പാമ്പിന്റെ വിഷം മൂലം യുവാവ് മരിച്ചിരുന്നു. വീട്ടുകാർ ഉടൻ തന്നെ അവനെ ആശുപത്രിയിലെത്തിച്ചു, അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അതേ സമയം വിഷപ്പാമ്പുകളുടെ പ്രജനന കാലമാണിതെന്നും ഭക്ഷണവും ചൂടും തേടി പാമ്പുകൾ പുറത്തിറങ്ങുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. അതിനാൽ ഷൂസും ചെരിപ്പും ധരിക്കുന്നതിനുമുമ്പ് ഏതെങ്കിലും ജീവികൾ അവയിൽ ഒളിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എപ്പോഴും ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ഈ ചെറിയ മുൻകരുതൽ വലിയ അപകടത്തെ തടയാൻ സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
















