ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. E20 ഇന്ധനം കർഷകർക്ക് ഗുണകരമാണെന്ന് കേന്ദ്രസർക്കാർ വാദം കോടതി അംഗീകരിച്ചു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പദ്ധതി നടപ്പാക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ചു. അഭിഭാഷകനായ അക്ഷയ് മൽഹോത്രയായിരുന്നു ഹർജിക്കാരൻ.
20 ശതമാനം എഥനോൾ (E20) കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കുന്നതിനെതിരെയായിരുന്നു ഹർജി. 2023 ഏപ്രിലിന് മുമ്പ് ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾക്കും അതുപോലെ രണ്ട് വർഷം പഴക്കമുള്ള വാഹനങ്ങൾക്കും എഥനോൾ മിശ്രിത പെട്രോൾ അനുയോജ്യമല്ല. ബിഎസ്-VI നിലവാരത്തിലുള്ള വാഹനങ്ങൾ പോലും 20% എഥനോൾ മിശ്രിത പെട്രോളിന് അനുയോജ്യമല്ലെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല, എഥനോൾ മിശ്രണം എഞ്ചിൻ ഭാഗങ്ങൾക്ക് നാശമുണ്ടാക്കുമെന്നും ഇന്ധനക്ഷമത കുറയ്‌ക്കുമെന്നും വാഹനങ്ങളുടെ ആയുസ്സ് കുറയ്‌ക്കുമെന്നും വാഹന നിർമ്മാതാക്കളും ഗവേഷണ സ്ഥാപനങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഹർജിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നിൽ “വലിയൊരു ലോബി” പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിർദേശിക്കേണ്ടതെന്നും എജി വിമർശിച്ചു. എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ് സർക്കാർ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയിലെ കരിമ്പ് കർഷകർക്ക് പ്രയോജനകരമാണെന്നും ഹർജിയെ എതിർത്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
















