ന്യൂദൽഹി : ഇന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാസംഘാംഗമായ മൻപാൽ ബദ്‌ലി അറസ്റ്റിലായി. കംബോഡിയയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഹരിയാനയിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘാംഗമായ മൻപാൽ ബദ്‌ലിയെ ഏകദേശം 10 ദിവസം മുമ്പ് കംബോഡിയയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ മൻപാൽ ബദ്‌ലിയെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ കേന്ദ്ര ഏജൻസികളും ഹരിയാന പോലീസും കംബോഡിയയിൽ എത്തിയിട്ടുണ്ട്. ഹരിയാന പോലീസ് ഇയാളുടെ തലയ്‌ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2018 ഓഗസ്റ്റ് 29 ന് പരോളിൽ പുറത്തിറങ്ങിയ മൻപാൽ പിന്നീട് വിദേശത്തേക്ക് പോയി തന്റെ സംഘം പ്രവർത്തിപ്പിച്ചു. കൊലപാതകം ഉൾപ്പെടെ നിരവധി ഗുരുതരമായ കേസുകൾ മൻപാലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിൽ വെച്ച് കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്.
തുടക്കത്തിൽ ട്രാക്ടർ നന്നാക്കൽ ജോലികളാണ് ഇയാൾ ചെയ്ത് വനിരുന്നത്. എന്നാൽ 2000 ൽ അമ്മാവന്റെ കൊലപാതകത്തിന് ശേഷം ഇയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഹരിയാന പോലീസിന്റെ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മൻപാൽ ബദ്‌ലി.
















