- ഇരുരാജ്യങ്ങളിലേയും 280 കോടി ജനങ്ങള്‍ തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഭാരതത്തിന്റേയും ചൈനയുടേയും വളര്‍ച്ചയ്‌ക്കും വികസനത്തിനും അനിവാര്യം
- അതിര്‍ത്തിപ്രശ്‌നത്തിന് ന്യായവും യുക്തിസഹവും സ്വീകാര്യവുമായ പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു
ന്യൂദല്‍ഹി: രാഷ്‌ട്രങ്ങളുടെ മുന്നേറ്റത്തില്‍ പുതിയ അധ്യായം തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് കൂടിക്കാഴ്ച. ഏഴു വര്‍ഷത്തിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന മോദി ടിയാന്‍ജിനില്‍ ചേരുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഷിയുമായി ചര്‍ച്ച നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇരട്ടത്തീരുവ അടിച്ചേല്‍പ്പിക്കലിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ള ചര്‍ച്ചയില്‍ അതിര്‍ത്തി പ്രശ്‌നം മുതല്‍ വികസനത്തില്‍ പരസ്പരമുള്ള സഹകരണം വരെ ചര്‍ച്ചയായെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഭാരതവും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളില്ലെന്നും ഇരുനേതാക്കളും ചര്‍ച്ചയില്‍ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ സ്ഥിരമായ തര്‍ക്കങ്ങളായി മാറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇരുവരും ഉറപ്പിച്ചു.
കഴിഞ്ഞ വര്‍ഷം കസാനിലെ കൂടിക്കാഴ്ചയ്‌ക്കുശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരുനേതാക്കളും ചര്‍ച്ചയില്‍ സ്വാഗതം ചെയ്തു. പരസ്പര ബഹുമാനം, പരസ്പര താത്പര്യങ്ങള്‍, പരസ്പരം വികാരങ്ങള്‍ മാനിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളിലേയും 280 കോടി ജനങ്ങള്‍ തമ്മിലുള്ള സ്ഥിരമായ ബന്ധവും സഹകരണവും ഭാരതത്തിന്റേയും ചൈനയുടേയും വളര്‍ച്ചയ്‌ക്കും വികസനത്തിനും അനിവാര്യമാണ്. 21-ാം നൂറ്റാണ്ടിന്റെ പ്രവണതകള്‍ക്ക് അനുയോജ്യമായ ബഹുമുഖ ലോകത്തിനും ബഹുമുഖ ഏഷ്യക്കും ഇത് ആവശ്യമാണ്, വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഉഭയകക്ഷി ബന്ധങ്ങളുടെ തുടര്‍ച്ചയായ പുരോഗതിക്ക് അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും പ്രധാനമാണെന്ന അഭിപ്രായം മോദി ചര്‍ച്ചയില്‍ ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതും ഇരു നേതാക്കളും വിലയിരുത്തി. അതിര്‍ത്തിപ്രശ്‌നത്തിന് ന്യായവും യുക്തിസഹവും സ്വീകാര്യവുമായ പരിഹാരത്തിന് ഇരുനേതാക്കളും പ്രതിബദ്ധത പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നടന്ന ചര്‍ച്ചകളില്‍ രണ്ട് പ്രത്യേക പ്രതിനിധികള്‍ എടുത്ത സുപ്രധാന തീരുമാനങ്ങളെ അംഗീകരിക്കുകയും അവരുടെ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈലാസ് മാനസരോവര്‍ യാത്രയും ടൂറിസ്റ്റ് വിസയും പുനഃരാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, നേരിട്ടുള്ള വിമാന സര്‍വീസുകളിലൂടെയും വിസ നടപടികള്‍ ലഘൂകരിക്കുന്നതിലൂടെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഭാരതവും ചൈനയും തന്ത്രപരമായ സ്വയംഭരണാധികാരം പിന്തുടരുന്നുവെന്നും തങ്ങളുടെ ബന്ധങ്ങളെ ഒരു മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്‌ട്ര വേദികളില്‍ ഭീകരവാദം, ന്യായമായ വ്യാപാരം തുടങ്ങിയ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിലും വെല്ലുവിളികളിലും പൊതുവായ ധാരണകള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്നും ഇരു നേതാക്കളും വിലയിരുത്തി.
എസ്‌സിഒയുടെ ചൈനീസ് അധ്യക്ഷസ്ഥാനത്തിനും ടിയാന്‍ജിനിലെ ഉച്ചകോടിക്കും പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 2026ല്‍ ഭാരതം ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഷിയെ മോദി ക്ഷണിച്ചു. ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തെ ഷി പിന്തുണച്ചു.
















