പ്രയാഗ്‌രാജ് : കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത് പരാതി നൽകിയ എസ്. വിഘ്‌നേഷ് ശിശിറിന് 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി അലഹബാദ് ഹൈക്കോടതി .
ജസ്റ്റിസ് സംഗീത ചന്ദ്ര, ജസ്റ്റിസ് ബ്രിജ് രാജ് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ് 28-ന് പുറപ്പെടുവിച്ച ഉത്തരവിൽ, നിയമ പോരാട്ടം കാരണം ശിശിർ നേരിടുന്ന “നിരന്തരമായ ഭീഷണികൾ” ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സായുധ പോലീസ് സേനയിൽ നിന്നുള്ള ഒരു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനെ (പിഎസ്ഒ) ഉടൻ നിയമിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തു.വൈ-പ്ലസ് കാറ്റഗറി സുരക്ഷയ്‌ക്കുള്ള ശിശിറിന്റെ അപേക്ഷയിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട് കോടതി എംഎച്ച്എയ്‌ക്ക് നോട്ടീസ് അയച്ചു.
പ്രഥമദൃഷ്ട്യാ, ഹർജിക്കാരൻ വളരെ ശക്തനായ ഒരു വ്യക്തിക്കെതിരെ കേസുകൾ തുടരുകയും നിരന്തരമായ ഭീഷണികൾ നേരിടുകയും റായ്ബറേലി ജില്ലയിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുകയും ചെയ്തതിനാൽ, വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് – എന്നാണ് കോടതി പറയുന്നത് .
രാഹുൽ ഗാന്ധിയ്‌ക്ക് യുകെ പൗരത്വമുണ്ടെന്ന് കാട്ടി സിബിഐയ്‌ക്ക് ശിശിർ പരാതി നൽകിയിരുന്നു . ഡൽഹിയിൽ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ നിരവധി തവണ ഹാജരായിട്ടുണ്ടെന്നും തന്റെ അവകാശവാദത്തെ പിന്തുണയ്‌ക്കുന്ന രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനു പുറമേ രാഹുൽഗാന്ധിക്കെതിരെ റായ്ബറേലി പോലീസിൽ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണ അധികാരികൾക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ശിശിർ പറഞ്ഞു.
















