ഗുവാഹത്തി : അസമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നു. മതം മാറ്റത്തിനു പിന്നാലെയുള്ള ഭൂമി കൈമാറ്റത്തിനാണ് ഇതോടെ തടവീഴുന്നത് .
അസം പോലെ സെന്‍സിറ്റീവായ സംസ്ഥാനങ്ങളിലെ ഇത്തരം ഭൂമി ഇടപാടുകള്‍ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ശുപാര്‍ശ വന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അക്കാര്യം റെവന്യു വകുപ്പിനെ അറിയിക്കണം. റെവന്യുവകുപ്പിലെ നോഡല്‍ ഓഫിസര്‍ അത് പോലിസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയക്കും. തട്ടിപ്പ്, ഭീഷണി, നിയമവിരുദ്ധത, കള്ളപ്പണം തുടങ്ങിയ കാര്യങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. പിന്നീട് ഭൂമി ഇടപാട് ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണോ എന്നും പരിശോധിക്കും.
കേരളത്തിൽ നിന്നുള്ള പ്രത്യേക മതക്കാർ സ്ഥലം വാങ്ങുന്നത് മൂലം അസമിന് സുരക്ഷാഭീഷണി ഉയരുന്നുവെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു . പുതിയ നിയന്ത്രണം വരുന്നതോടെ ഇതര മതസ്ഥർക്ക് ഭൂമി കൈമാറുന്നത് ദുഷ്‌കരമാകും.
ബരാക് വാലി, കരിംഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ നിന്നുള്ള ‘ഒരു പ്രത്യേക മതത്തിൽപ്പെട്ട’ എൻജിഒകൾ സ്ഥലം വാങ്ങാൻ ശ്രമിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാർപേട്ടയിൽ, വലിയൊരു ഭാഗം ഭൂമി ഇതിനകം തന്നെ അവർ വാങ്ങിയിട്ടുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ അവരുടെ യഥാർത്ഥ അജണ്ട വ്യത്യസ്തമായിരിക്കാം ഇത് പോലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















