ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയ്‌ക്കെതിരായ താരിഫ് യുദ്ധത്തിനെതിരെ മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവൻ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ന്യൂദൽഹിയെ വാഷിംഗ്ടണുമായി അടുപ്പിക്കാനുള്ള വർഷങ്ങളായി നടത്തിയ ശ്രമങ്ങളെ ഈ നീക്കം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദി ബൾവാർക്ക് പോഡ്‌കാസ്റ്റിൽ ടിം മില്ലറുമായി സംസാരിച്ച സള്ളിവൻ, ട്രംപ് യുഎസിനെ സഖ്യകക്ഷികളുടെ കണ്ണിൽ ഒരു വലിയ തടസ്സവാദിയാക്കി മാറ്റിയതായി ആരോപിച്ചു.
ഇന്ന് നമ്മുടെ സഖ്യകക്ഷികൾ നമ്മളെ ഒരു തടസവാദിയായ രാജ്യമായി കാണുന്നു, ഇന്ന് ചൈന ജനപ്രീതിയുടെയും സുസ്ഥിര നയങ്ങളുടെയും കാര്യത്തിൽ നമ്മെ മറികടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അമേരിക്ക ഒരു സ്ഥിരതയുള്ള ശക്തിയായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് വിശ്വസനീയമല്ലെന്ന് കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചൈനയുടെ വിശ്വാസ്യത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ താൻ പല സ്ഥലങ്ങളിൽ പോയി നേതാക്കളുമായി സംസാരിക്കുമ്പോൾ അവർ യുഎസിൽ നിന്നുള്ള റിസ്‌ക് കുറയ്‌ക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത ഒരു വിനാശകരമായ രാജ്യമായിട്ടാണ് അവർ ഇപ്പോൾ യുഎസിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുമായി ആഴമേറിയതും നിലനിൽക്കുന്നതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന്. എന്നാൽ ട്രംപ് ഇന്ത്യയ്‌ക്ക് മേൽ കനത്ത തീരുവ ചുമത്തി ഇത് ഇന്ത്യയെ ചൈനയ്‌ക്കൊപ്പം നിൽക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്ന സമയത്താണ് മുൻ യുഎസ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയ്‌ക്ക് മേൽ 25 ശതമാനം വ്യാപാര തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവയും യുഎസ് ചുമത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഇന്ത്യയെ നിരന്തരം ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഇതിനെ ശക്തമായി എതിർക്കുകയും കർഷകരുടെ താൽപ്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
















