ന്യൂദല്‍ഹി: ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ തല്ലിക്കൊന്നു. 35കാരനായ യോഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി നിവാസിയായ യോഗേന്ദ്ര സിംഗ്, 15 വര്‍ഷമായി കല്‍ക്കാജി ക്ഷേത്രത്തില്‍ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഈ മാസം 29ന് വൈകുന്നേരം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ചില ഭക്തർ പ്രസാദം ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. ഇത് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു. തുടർന്ന് പ്രതികൾ വടികൾ ഉപയോഗിച്ച് യോഗേന്ദ്ര സിംഗിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്രയെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളിലൊരാളായ അതുൽ പാണ്ഡെയെ (30) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പിടിയിലായെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. യോഗേന്ദ്ര സിംഗ് ബോധരഹിതനായി നിലത്ത് കിടക്കുന്നതും രണ്ട് പേർ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നതും ഗുരുതരമായി പരിക്കേൽപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
















