തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ എന്നു ചോദ്യമുന്നയിച്ചു.
ദേവസ്വം ബോർഡ് പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ്, പ്രിവിലേജ് കാർഡ് അടിച്ചിറക്കാൻ പോകുന്നു. 10 ലക്ഷം രൂപ മുതൽ കൂടുതൽ നൽകുന്നവർക്ക് 10 വർഷത്തേക്ക് അന്നദാനത്തിനും ദർശനത്തിനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 20 ലക്ഷം രൂപ നൽകുന്നവർക്ക് ബ്രോൺസ് കാർഡും, 25 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകുന്നവർക്ക് സിൽവർ കാർഡും, 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ തരുന്നവർക്ക് ഗോൾഡ് കാർഡും ലഭിക്കും.
ശബരിമലയെക്കുറിച്ച് ഞങ്ങളും ഈ നാട്ടിലെ പാവപ്പെട്ട അയ്യപ്പന്മാരും കരുതിയിരുന്നത് സമദർശനത്തിന്റെ സന്നിധാനമാണെന്നാണ്. ജാതി, മത, വർഗ്ഗ, വർണ്ണഭേദമോ പണക്കാരൻ-പാവപ്പെട്ടവൻ എന്ന വ്യത്യാസമോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന കർമ്മക്ഷേത്രമാണതെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ, ഈ അയ്യപ്പ സംഗമവും പ്രിവിലേജ് കാർഡുകളും ഒരുമിച്ച് വന്നപ്പോൾ, ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രവും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലായി.
അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരങ്ങളെയും സങ്കൽപ്പങ്ങളെയും കച്ചവടവൽക്കരിച്ച് കോടിക്കണക്കിന് രൂപ കൊയ്യാനാണ് ഇവർ ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമായിട്ടും ഇത് കേവലം ഒരു നോക്കുകുത്തിയായി മാറി നിൽക്കുകയാണ്. പമ്പയിൽ വെച്ച് ഒരു അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്, കാരണം പമ്പ ഭക്തർക്ക് വിശ്രമിക്കാനും സൗകര്യങ്ങൾ ഒരുക്കാനും മാത്രമുള്ള സ്ഥലമാണ്. ഇതൊരു നിയമലംഘനം മാത്രമല്ല, അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവൃത്തി കൂടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ എന്ന് സംശയിക്കുന്നതായി യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുതെന്നും പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.
















