കോഴിക്കോട്: നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൽ നിന്നാണ് തട്ടിക്കൊണ്ടുപോയ ബത്തേരി സ്വദേശി റഹീസിനെ നടക്കാവ് പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘംത്തെ പോലീസ് പിടികൂടി.
എടവണ്ണ കരിമ്പന വീട്ടിൽ മുക്ത്യാസ് (34), കുപ്പാടി സ്വദേശി മുഹമ്മദ് സിനാൻ (22), ബത്തേരി സ്വദേശികളായ അഭിരാം (21), ജിഷ്ണു (24), അബുദാബിർ (24), മുഹമ്മദ് അർസൻ (21), അരവിന്ദ് (19), ജുനൈദ് (21), എന്നിവരെയാണ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെയാണ് യുവാവിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോയത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ഉടനെ മറ്റൊരുസംഘം യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
യുവാവിന്റെ ബഹളം കേട്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ ഇന്നോവയിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി.
വാഹന നമ്പറും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
















