തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ക്രൈംബ്രാഞ്ച് മൂന്നുപേരുടെ മൊഴിയെടുക്കും. അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയാണെടുക്കുന്നത്. ഇവർ കേസ് നൽകാൻ തയാറായാൽ തുടർ നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കും. പൊതുപ്രവർത്തകർ ഉൾപ്പടെ ഡിജിപിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
രാഹുലിനെതിരായ കേസ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉൾപ്പെടും. രാഹുലിനെതിരെ വാട്സാപ്പ്, ടെലിഗ്രാം ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. ഇതിൽ വിശദപരിശോധനക്കാണ് സൈബർ വിദഗ്ധരുടെ സംഘത്തെ ഉൾപ്പെടുത്തിയത്.
നേരത്തെ പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചില്ലെന്നാണ് എം.എൽ.എ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കോൺഗ്രസ് പറഞ്ഞ വാദം. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാൻ പോലീസ് മേധാവി നിർദേശം നൽകിയത്.
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അതിനാൽ പെട്ടെന്ന് അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നുമാണ് പോലീസ് അറിയിച്ചത്.
















