ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) മുഖ്യ രക്ഷാധികാരിയുമായ ഇമ്രാൻ ഖാൻ ബുധനാഴ്ച സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. മുനീറിനെ അധികാര ദാഹിയെന്നും രാജ്യത്ത് ഏറ്റവും മോശം തരത്തിലുള്ള സ്വേച്ഛാധിപത്യം നടത്തുന്ന വ്യക്തിയെന്നും ഇമ്രാൻ വിശേഷിപ്പിച്ചു.
വിവിധ കേസുകളിൽ ഏകദേശം രണ്ട് വർഷമായി ജയിലിൽ കഴിയുന്ന 72 കാരനായ ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ അസിം മുനീറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ജനറൽ അസിം മുനീർ അധികാരത്തിന് വേണ്ടി അതിയായി കൊതിക്കുന്നതിനാൽ പാകിസ്ഥാനിൽ ജനാധിപത്യത്തെ തകർത്ത് സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റത്തെ പരിധി സ്ഥാപിച്ചു. അദ്ദേഹത്തിന് ധാർമ്മികതയോ ഇസ്ലാമോ എന്തെന്ന് മനസ്സിലാകുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
2023 മെയ് 9 ന് രാജ്യത്തുടനീളം നടന്ന അക്രമാസക്തമായ കലാപത്തിന് അസിം മുനീർ നേരിട്ട് ഉത്തരവാദിയാണെന്ന് ഖാൻ പറഞ്ഞു. ഇതിനു പുറമെ എന്നോട് ക്ഷമ ചോദിക്കുന്നതിനുപകരം, മുനീർ സ്വയം ക്ഷമാപണം നടത്തണം, കാരണം ഇതെല്ലാം അദ്ദേഹം നടത്തിയ ഗൂഢാലോചനയായിരുന്നു. മെയ് 9 ലെ സംഭവം അദ്ദേഹം ആസൂത്രണം ചെയ്യുകയും പിന്നീട് സിസിടിവി ദൃശ്യങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം അതേ സംഭവത്തെ തന്റെ ഇൻഷുറൻസ് പോളിസിയായി ഉപയോഗിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
പാകിസ്ഥാനിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും എന്നാൽ മുഴുവൻ അധികാരവും ഒരാളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനു പുറമെ തന്നെ ജയിലിൽ പൂർണ്ണമായും ഏകാന്തതടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു. എന്റെ അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും മാസങ്ങളായി എന്നെ ബന്ധപ്പെടാൻ അനുവാദമില്ല. ഇതെല്ലാം എന്നെ മാനസികമായി തകർക്കാനുള്ള ശ്രമമാണ്. രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത ചില ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയി കൂടുതൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചതായി ഖാൻ ആരോപിച്ചു.
കഴിഞ്ഞ എട്ട് മാസമായി ഭാര്യ ബുഷ്‌റ ബീഗത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇമ്രാൻ ഖാനിൽ നിന്ന് വേർപിരിയാൻ അവർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാൽ ബുഷ്‌റ ഇപ്പോഴും എന്റെ കൂടെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















