ബെംഗളൂരു: ധര്‍മ്മസ്ഥല പ്രശ്നത്തില്‍ നുണ പറഞ്ഞ് മുഖം നഷ്ടപ്പെട്ട ന്യൂസ് 18 മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ വീണ്ടും നുണ ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മടങ്ങി വന്നിരിക്കുന്നു. ന്യൂസ് 18 മലയാളും മാത്രമല്ല, ലോറി ഉടമ മനാഫും മറ്റ് നിരവധി ചാനലുകളും പറയുന്നത് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ വീണ്ടും തന്റെ പഴയ കഥകളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവനകളാണ് ഇവര്‍ പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്. അതുപോലെ സുജാതാ ഭട്ട് എന്ന സ്ത്രീയെ ചിലര്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തനിക്ക് അനന്യ ഭട്ട് എന്ന മകള്‍ ഇല്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞത് എന്ന രീതിയിലാണ് ഈ ചാനലുകള്‍ വീണ്ടും നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആദ്യമേ കള്ളം പറഞ്ഞ് കുടുങ്ങിയത് കൊണ്ട് മുഖം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.
പക്ഷെ വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്? പ്രത്യേക അന്വേഷണസംഘം ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. ആദ്യമായി ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സ്ഥലമായി ചിത്രീകരിച്ച് വീഡിയോ ചെയ്ത സമീറിനെ ബെല്‍തങ്ങാടി പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മുഖംമൂടി മനുഷ്യന് കോടതി നല്‍കിയിരുന്ന മേല്‍വിലാസം രഹസ്യമാക്കി വെയ്‌ക്കാനുള്ള അധികാരം എടുത്തുകളഞ്ഞു. ഇയാളുടെ മുഖംമൂടിയും മാറ്റിക്കഴിഞ്ഞു. പക്ഷെ ഇയാളെ സംബന്ധിച്ച് ഒട്ടേറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖംമൂടി ധരിച്ചിരുന്ന നാളുകളില്‍ തന്നെ ഇയാള്‍ മുഖംമൂടിയില്ലാതെ ചില യുട്യൂബ് ചാനലുകള്‍ക്ക് നേരത്തെ അഭിമുഖം നല്‍കിയിരുന്നു. ഇക്കാര്യം പുറത്തുവന്നിരിക്കുകയാണ്. എന്തിനാണ് ജനം തിരിച്ചറിയുന്നതില്‍ നിന്നുള്ള സംരക്ഷണം ഇദ്ദേഹം കോടതിയില്‍ നിന്നും ആവശ്യപ്പെട്ടതെന്ന് അറിയുന്നില്ല. മുഖംമൂടിയില്ലാതെ യുട്യൂബര്‍മാര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഇയാള്‍ പിന്നെ എന്തിനാണ് നിയമപരിരക്ഷ ഉപയോഗിച്ച് മുഖംമൂടി ധരിച്ച് പ്രത്യക്ഷപ്പെട്ടത്? ഇത് ഒരു നാടകമായിരുന്നോ? അതുപോലെ മുഖംമൂടി മനുഷ്യനായ ചിന്നയ്യ പറഞ്ഞത് ഇത്രയധികം പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടതിന്റെ പേരില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ഇത് ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍, ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ മനശാന്തി കിട്ടില്ല എന്നാണ്. പക്ഷെ ഇത് തീര്‍ത്തും നുണയായിരുന്നു. ഇപ്പോള്‍ മുഖംമൂടിയില്ലാതെ ഇദ്ദേഹം അഭിമുഖം നല്‍കിയത് ആര്‍ക്ക് വേണ്ടിയാണ് എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മുഖംമൂടി മനുഷ്യന്‍ കര്‍ണ്ണാടക വിട്ടശേഷം ചേക്കേറിയത് തമിഴ്നാട്ടിലേക്കായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെ വെച്ചാണ് ഇയാളെ ഒരു സംഘം കണ്ടുമുട്ടുകയും നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചതും. തമിഴ്നാട്ടിലെ ഈ സംഘം തന്നെ മുഖംമൂടി മനുഷ്യനായ ചിന്നയ്യയുടെ ഭാര്യയേയും സഹോദരനെയും കണ്ടിട്ടുണ്ടെന്ന് പറയുന്നു. എന്തിനായിരുന്നു ഇത് ? മുഖംമൂടി മനുഷ്യനെക്കൊണ്ട് കള്ളക്കഥ പറയിച്ച ഈ സംഘം ആരാണ് എന്നും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരുന്നുണ്ട്. ഇതുകൊണ്ടെല്ലാമാണ് മുഖംമൂടി മനുഷ്യനെ ഇപ്പോഴും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് കരുതുന്നു.
മുഖംമൂടി മനുഷ്യന്‍ ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനില്‍ ധര്‍മ്മസ്ഥയില്‍ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് കാട്ടിക്കൊടുത്ത തലയോട്ടി മറ്റെവിടെനിന്നോ ഉള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തായാലും ഇയാള്‍ നുണക്കഥ പറയാന്‍ കാരണമായ ഗൂഢാലോചന എന്താണ്? ആരൊക്കെയാണ് ഇതിന് പിന്നില്‍? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് സംഘം അന്വേഷിക്കുന്നത്.















