ന്യൂദല്‍ഹി: പ്രതിരോധരംഗത്ത് ആത്മനിർഭർ ഭാരതത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഇന്ത്യ ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി ചേര്‍ന്ന് നിര്‍മ്മിയ്‌ക്കും. 120 കെഎന്‍ (കിലോ ന്യൂട്ടണ്‍) കുതിപ്പ് ശേഷിയുള്ള എഞ്ചിന്‍ നിര്‍മ്മിക്കുന്നതോടെ സൈനിക വ്യോമയാന രംഗത്ത് ഇന്ത്യ കരുത്തുള്ള രാജ്യമായി മാറും.
120 കെഎന്‍ എഞ്ചിന്റെ മുഴുവന്‍ സാങ്കേതിക വിദ്യയും ഇന്ത്യയ്‌ക്ക് ലഭിക്കും എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഡിആര്‍ഡിഒയും സഫ്രാനും ചേര്‍ന്നായിരിക്കും ഈ എഞ്ചിന്‍ വികസിപ്പിക്കുക. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധജെറ്റായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിലാണ് (AMCA) ഈ എഞ്ചിന്‍ ഘടിപ്പിക്കുക. ഈ എഞ്ചിൻ രൂപകല്‍പന ചെയ്യുക, നിര്‍മ്മിക്കുക എന്നീ ദൗത്യങ്ങളാണ് ഫ്രഞ്ച് കമ്പനി സഫ്രാന്‍ ഇന്ത്യയുടെ ഡിആര്‍ഡിഒയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കുക. . ഇതിന് ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിക്കണമെങ്കിലും ഇത് സംബന്ധിച്ച് ധാരണയായിക്കഴിഞ്ഞതായി പറയുന്നു. പ്രതിരോധ രാജ്നാഥ് സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചതായും വാര്‍ത്തകളുണ്ട്. .
കരാറിന്റെ ഭാഗമായി 120 കെഎന്‍ എഞ്ചിനുകളുടെ അഞ്ച് മാതൃകാരൂപങ്ങള്‍ സഫ്രാന്‍ സൃഷ്ടിക്കും. അതിന് ശേഷം പരീക്ഷണവും സര്‍ട്ടിഫിക്കേഷനും നടക്കും. 2035- ഓടെ ആദ്യ പറക്കൽ നടത്താനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. 120 കിലാേന്യൂട്ടൺ പവർ എഞ്ചിനാണ് ആധുനിക യുദ്ധവിമാനത്തിന്റെ ആത്മാവ്. ഇതിനായി യുഎസിന്റെ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസും യുകെയിൽ നിന്നുള്ള റോൾഡ്- റോയ്സും മുന്‍പന്തിയിലുണ്ടായിരുന്നു. ഈ രണ്ട് കമ്പനികളെയും മറികടന്നാണ് ഫ്രാൻസിലെ സഫ്രാനുമായി കരാറിൽ ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന തേജസ് യുദ്ധവിമാനങ്ങള്‍ക്കുള്ള എഞ്ചിനുകള്‍ ഇന്ത്യ അമേരിക്കയുടെ ജനറല്‍ ഇലക്ട്രിക്കില്‍ നിന്നും വാങ്ങുകയായിരുന്നു. ഇതിന്റെ പ്രധാനസാങ്കേതികവിദ്യകള്‍ ഇന്ത്യയ്‌ക്ക് സ്വന്തമല്ല. ആധുനികയുദ്ധ വിമാനത്തിന് കുതിപ്പേകാനുള്ള 120 കെഎന്‍ എഞ്ചിന്‍ ഇന്ത്യയ്‌ക്ക് കിട്ടാക്കനിയായിരുന്നു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഫ്രാനുമായി ഇന്ത്യ പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടത്.ഇതിനായി ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതാണ് ഈ കരാർ. 700 കോടിയാണ് പദ്ധതി ചെലവ്.
രാജ്യത്ത് ഇതിനകം തന്നെ വിവിധതരം ഹെലികോപ്റ്റർ എഞ്ചിനുകൾ സഫ്രാൻ നിർമിച്ചിട്ടുണ്ട്.എഎംസിഎയുടെ ഏഴ് സ്ക്വാഡ്രണുകൾ( 126 ജെറ്റുകൾ) ഉൾപ്പെടുത്താൻ വ്യോമസേന പദ്ധതിയിടുന്നു.ആദ്യ രണ്ട് സ്ക്വാഡ്രണുകൾക്ക് അമേരിക്കയുടെ ജനറല്‍ ഇലക്ട്രീക് എയ്റോസ്പേസിന്റെ ജിഇ-എഫ്414 എഞ്ചിനുകളാലും അടുത്ത അഞ്ച് സ്ക്വാഡ്രണുകൾ 120 കിലോന്യൂട്ടൺ എഞ്ചിനുകളാലും പ്രവർത്തിക്കും.
















