പാലക്കാട്: തനിക്കെതിരെ ഉയർന്നുവന്ന ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപ് വാര്യരുമൊക്കെ എന്തോ പൊട്ടിക്കും, തേങ്ങയുടയ്‌ക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ എന്തോ വലിയ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തെത്തിയ പരാതി പൊട്ടാതെപോയ നനഞ്ഞ ഓലപ്പടക്കമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാര്യവീട്ടിലെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതിയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
‘ 2010 ൽ അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചു ഭാര്യ സഹോദരി എറണാകുളത്ത് താമസമാക്കിയിരുന്നു. ഭാര്യയുടെ പിതാവ് ഡയാലിസിന് കോയമ്പത്തൂരിൽ അഡ്മിറ്റ് ചെയ്തിരുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ കയറി ഭാര്യ സഹോദരി അലമാരകൾ പരിശോധിക്കുകയും തന്റെ ഭാര്യക്ക് അനുകൂലമായി എഴുതിയിരിക്കുന്ന വിൽ കാണുകയും ചെയ്തു. അക്രമസക്തയായ അവർ അന്ന് തന്നെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി. പിന്നീട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അവർ അച്ഛനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അച്ഛൻ ആക്രമിച്ചെന്ന് പറഞ്ഞ് അവർ പോലീസിൽ പരാതി നൽകി. കൂടെ കേസിൽ ബലം കിട്ടാനായി എനിക്കെതിരെ വ്യാജ പീഡന പരാതിയും നൽകി. ഈ കേസ് പോലീസ് വിശദമായാണ് അന്വേഷിച്ചത്. ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറിൽ പോയാണ് സ്റ്റേറ്റ്മെന്റ് നൽകിയത്. അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു. 2020 ജൂലൈ 24 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതെന്നും സി. കൃഷ്ണകുമാർ വിശദീകരിച്ചു.
2015ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചപ്പോഴും പിന്നീട് ഭാര്യ 2020-ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഉയര്‍ന്നുവന്ന പരാതിയാണിത്. ഈ പരാതി പോലീസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതും കോടതി തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. ഇത്തരം നനഞ്ഞപടക്കവുമായാണ് വരുന്നത്. വ്യാജപരാതിയാണെന്ന് അറിയാവുന്നതിനാല്‍ പരാതിക്കാരി നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ച് ഇത് ഉന്നയിച്ചപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തിരുന്നില്ല. അന്ന് പാര്‍ട്ടിക്ക് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നയാള്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലിരുന്ന് ചെയ്യുന്നുവെന്നേയുള്ളൂവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വന്ന ആരോപണത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. 2015ലും 2020ലും പൊട്ടാതിരുന്ന പടക്കം ഇപ്പോള്‍ പൊട്ടിച്ചാലും പൊട്ടാന്‍ പോകുന്നില്ല. എന്ത് ആരോപണം വന്നാലും രാഹുലിനെതിരായ സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടില്ല. രണ്ടുദിവസമായി പടക്കം പൊട്ടിക്കും തേങ്ങയുടയ്‌ക്കും എന്നൊക്കെ ആരാണ് പറയുന്നത്. ആ വ്യക്തി ബിജെപി ഭാരവാഹിയായിരുന്ന സമയത്തുതന്നെ, 2015ലും 2020ലും തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യിച്ചതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നും അതാണ് ചെയ്യുന്നത്. തേങ്ങയുടയ്‌ക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ ഏത് തേങ്ങയാണെന്ന് തനിക്ക് അറിയാമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നനഞ്ഞ പടക്കവുമായുള്ള കോൺഗ്രസ് നേതാക്കളുടെ നിലവിലെ രംഗപ്രവേശം.
















