കേരളത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിനെതിരെയും ഉയര്‍ന്നുവന്നിട്ടില്ലാത്ത അതീവ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളും പരാതികളും നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം തടി രക്ഷപ്പെടുത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി രാഹുലിനെക്കൊണ്ട് രാജിവപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറ്റാതെ ഒരു ലൈംഗിക മനോരോഗിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിരിക്കുന്നത്. ഒരു രാഷ്‌ട്രീയപാര്‍ട്ടിയും ധൈര്യപ്പെടാത്ത നടപടിയാണ് ഞങ്ങള്‍ എടുത്തിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവകാശപ്പെടുന്നത്. ശരിയാണ്, ജനങ്ങളോട് പ്രതിബദ്ധതയും രാഷ്‌ട്രീയ ധാര്‍മികതയുമുള്ള ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇങ്ങനെയൊരു നേതാവിനെ ഉള്‍ക്കൊള്ളില്ല. ഇക്കാര്യത്തില്‍ സതീശനെപ്പോലുള്ളവരുടെ ധൈര്യത്തെ അംഗീകരിച്ചുകൊടുത്തേ തീരൂ!
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്ന സമയം മുതല്‍ വി. ഡി. സതീശന്‍ ഞെരിപിരി കൊള്ളുകയായിരുന്നു. തനിക്ക് അടുത്തറിയാവുന്ന, പാര്‍ട്ടിക്കാരി തന്നെയായ ഒരു യുവതി പരസ്യമായി പരാതിപ്പെട്ടിട്ടും രാഹുലിനെ ന്യായീകരിക്കുകയാണ് സതീശന്‍ ചെയ്തത്. മെസ്സേജല്ലേ അയച്ചത്, മിസൈല്‍ ഒന്നുമല്ലല്ലോ എന്ന മട്ടിലായിരുന്നു സതീശന്റെ പ്രതികരണം. ഇതിന് ഒരാളെ തൂക്കിക്കൊല്ലാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. ഈ ഒറ്റ പ്രതികരണത്തില്‍ നിന്നു തന്നെ സതീശന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായിരുന്നു. ഇതിനുശേഷം ഗുരുതരമായ നിരവധി വെളിപ്പെടുത്തലുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്നു. പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഇതോടെ പല കോണ്‍ഗ്രസ് നേതാക്കളും, പ്രത്യേകിച്ച് വനിതാ നേതാക്കള്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നുപോലും പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി. അപ്പോഴും പ്രതിപക്ഷ നേതാവ് തന്ത്രപരമായ നിലപാടെടുത്തു. മുഖം നോക്കാതെ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടാണ് ഗുരുതരമായ സ്വഭാവ വൈകല്യമുള്ള ഒരാളെ ജനപ്രതിനിധിയായി തുടരാന്‍ അനുവദിച്ചിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന് നിലപാടെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ താത്പര്യമുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ നിശ്ശബ്ദരായതെന്നും, ആരാണ് ഇവരെ അതിന് പ്രേരിപ്പിച്ചതെന്നും ജനങ്ങള്‍ ചിന്തിക്കാതിരിക്കില്ല. എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ തന്റെ ആഗ്രഹത്തിന് വിരുദ്ധമായി എന്തെങ്കിലും നടപടിയെടുത്താല്‍ പലരുടെയും തനിനിറം വെളിപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയിരിക്കാം. അതിനുള്ള രഹസ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന് ഈ നേതാക്കളെ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അറിയിച്ചിരിക്കാം.
ഇതിന്റെ അനന്തരഫലമാണ് രാഹുലിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുന്ന പ്രതിപക്ഷ നേതാവിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. തെറ്റ് ചെയ്തവര്‍ മറ്റുള്ളവരാണെന്ന അഭിനയ പാടവമാണ് ഈ നേതാവ് പുറത്തെടുക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിനെക്കാള്‍ മെയ് വഴക്കം തനിക്കാണെന്ന് സതീശന്‍ തെളിയിച്ചിരിക്കുന്നു.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ നടപടി ഉണ്ടായില്ലല്ലോ എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒരേ തൂവല്‍ പക്ഷികളാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്‌ട്രീയ കാര്യങ്ങളില്‍ മാത്രമല്ല, സദാചാര പ്രശ്‌നങ്ങളിലും ഇവര്‍ ഒത്തു കളിക്കുകയാണെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയാം. അതുകൊണ്ടുകൂടിയാണ് രാഹുലിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത്. ഇവര്‍ കൊട്ടിഘോഷിക്കുന്ന ധാര്‍മിക ബോധവും രാഷ്‌ട്രീയ സദാചാരവും വെറും തട്ടിപ്പാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് എന്തൊക്കെ കസര്‍ത്ത് കാണിച്ചാലും ജനങ്ങളുടെ മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന എംഎല്‍എ തെറ്റുകാരനാണ്, കുറ്റക്കാരനാണ്. അതിനുള്ള തെളിവുകള്‍ പുറത്തുവന്നു കഴിഞ്ഞു. രാഷ്‌ട്രീയ നേതാവിന്റെയും ജനപ്രതിനിധിയുടെയും വേഷം ധരിച്ച ഒരു പൊളിറ്റിക്കല്‍ ക്രിമിനലിനെയും, അയാളെ സംരക്ഷിക്കുന്നവരെയും ജനങ്ങള്‍ വെറുതെ വിടില്ല.
















