കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്ന മലയാളി ശീലം ആവേശിച്ച മാധ്യമങ്ങളോടൊപ്പം കവികളും ചേര്‍ന്നാലോ? അന്നന്നു കാണ്‍മതിനെ വാഴ്‌ത്തുന്ന മാമുനിമാരുടെ പിന്‍മുറക്കാര്‍ എം. മുകുന്ദനിലേക്കു വരെ നീളുന്നുണ്ട്. ‘എവിടെയൊരു യുദ്ധമുണ്ടെവിടെ -യൊരുക്ഷാമമുണ്ടെന്ന് കേട്ടീടീല്‍ കവിതയെഴുതീട്ടതും വിറ്റു കാശക്കി മാറ്റും
ബഹുജനഹിതാര്‍ത്ഥം ജനിച്ചു ജീവിപ്പവര്‍’ എന്ന് കവി അയ്യപ്പപ്പണിക്കര്‍ (മൃത്യുപൂജ) പണ്ടേ ദീര്‍ഘദര്‍ശനം ചെയ്തത് ഇക്കൂട്ടരെക്കുറിച്ചാണ്. ഇവരില്‍ ചാരുകസേര വിപ്ലവക്കാര്‍ മുതലിങ്ങോട്ട് പല ഇനമുണ്ട്. ഇവര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നാണ്’ ആയിരം അസ്ഥികൂടങ്ങള്‍ അവര്‍’ എഴുതിയ കെ.ഡി. ഷൈബു മുണ്ടയ്‌ക്കല്‍ പുരപ്പുറത്തുകയറി വിളിച്ചു പറയുന്നത്. (ഭാഷാപോഷിണി, സെപ്തംബര്‍). കവിതയുടെ കള്ളിയിലാണ് ഈ രചന ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നതും കൗതുകകരമത്രേ.
പതിനായിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചിക്കമംഗളൂരിലെ ‘ധര്‍മസ്ഥല’ ദേശീയ പ്രാധാന്യമുള്ള ഒരു ക്ഷേത്രസങ്കേതമാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് ദിവസവും രണ്ടുനേരം സൗജന്യ ഭക്ഷണവും സൗജന്യ നിരക്കില്‍ താമസ സൗകര്യവും ധര്‍മസ്ഥലയില്‍ ലഭ്യമാണ്. യു. ആര്‍. അനന്തമൂര്‍ത്തിയുടെ കൃതികളില്‍ ധര്‍മസ്ഥല പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ റഫര്‍ ചെയ്യുന്ന ഭാരതത്തിലെ ഏക ക്ഷേത്രവും ധര്‍മസ്ഥലയാണ്. മൊറാര്‍ജി ദേശായി ധനകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് ആയിരക്കണക്കിനേക്കര്‍ ക്ഷേത്രം വക ഭൂമി ഭൂപരിധി നിയമങ്ങളില്‍ നിന്ന് ധര്‍മസ്ഥലയെ ഒഴിവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കണക്കുക്വള്‍ ഓഡിറ്റ് ചെയ്യുന്ന പതിവും ഇവിടെയുണ്ട്.
വളരെപ്പെട്ടെന്നാണ് ധര്‍മസ്ഥല മാധ്യമങ്ങളില്‍ കത്തിക്കയറിയത്. മാനസിക രോഗിയെന്ന് പിന്നീട് വെളിപ്പെട്ട ഒരാളുടെ വാക്കുകളും മറ്റെങ്ങോനിന്ന് സംഘടിപ്പിച്ച തലയോട്ടിയും കള്ള സാക്ഷിയും ഹാജരാക്കി ആയിരക്കണക്കിനു പേരെ വകവരുത്തിയ, ഭീകരത നടമാടുന്ന സ്ഥലമായി ധര്‍മസ്ഥല കൊണ്ടാടപ്പെട്ടു. വാര്‍ത്താചാനലുകളുടെ ലൈവ് ടെലികാസ്റ്റും ജെസിബികളുടെ തിരച്ചിലും ആഘോഷമായി. ഒടുവില്‍ കാണാതായി എന്നു പറയുന്ന, അങ്ങനെ ഒരു മകള്‍ തനിക്കില്ലെന്ന് വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ ഏറ്റുപറഞ്ഞതോടെ, ഊതിവീര്‍പ്പിച്ച വ്യാജവാര്‍ത്താ ബലൂണുകളുടെ കാറ്റൊഴിഞ്ഞു.
ധര്‍മസ്ഥലക്ക് നേരിട്ട മാനഹാനിക്ക് ആര് പരിഹാരം ചെയ്യും?
വ്യാജവാര്‍ത്തകളെ ആഘോഷമാക്കിയ മാധ്യമങ്ങളൊന്നും അതു തെറ്റായിരുന്നു എന്ന് ഏറ്റുപറയാന്‍ മിനക്കെട്ടില്ല. കൈയില്‍ കിട്ടുന്ന എന്തിനേയും ഉപജീവന മാര്‍ഗമായി മാറ്റുന്ന മാധ്യമങ്ങളോടൊപ്പം കവിതയെഴുത്തുകാരും അണി നിരന്നാലോ?
കാണുന്നതിന് അപ്പുറം, കേള്‍ക്കുന്നതിനപ്പുറം സത്യത്തിന്റെ ശബ്ദത്തിന് കാതോര്‍ക്കേണ്ടുന്നവരും വാര്‍ത്തകള്‍ പകര്‍ത്തി കവിതയെന്ന ലേബലൊട്ടിച്ച് വഴിവാണിഭത്തിനൊരുങ്ങിയാലോ?
















