കോഴിക്കോട് : വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വേലത്തിപ്പടിക്കല്‍ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍ വേ സ്‌റ്റേഷനിലെ കാട് മൂടിയ സ്ഥലത്ത് കണ്ടെത്തി. എന്നാല്‍ വിജിലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
ആദ്യം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് ബൈക്ക് വച്ചിരുന്നത്. രണ്ട് ദിവസത്തിന് ശേഷം കല്ലായി റെയില്‍ വേ സ്‌റ്റേഷനിലേക്ക് മാറ്റി. രണ്ട് വര്‍ഷം ബൈക്ക് ഇവിടെ തന്നെയുണ്ടെന്ന് പ്രതികള്‍ ഉറപ്പാക്കി.മൊബൈല്‍ ഫോണും ഇവിടെ ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി.
അന്വേഷണം തങ്ങളിലേക്ക് എത്തുന്നില്ലെന്ന് കണ്ടപ്പോള്‍ വിജിലിന്റെ മൃതദേഹം കുഴിച്ചിട്ട സരോവരത്തിലെ ചതുപ്പില്‍ നിന്ന് അസ്ഥികള്‍ പുറത്തെടുത്ത് കടലിലൊഴുക്കിയെന്നാണ് പ്രതികളുടെ മൊഴി. കുറ്റബോധം കാരണം വിജിലിന് മോക്ഷം കിട്ടാനാണ് ഇങ്ങനെ ചെയ്തതെന്ന് പിടിയിലായ വിജിലിന്റെ സുഹൃത്തുക്കള്‍ കൂടിയായ പ്രതികള്‍ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുടെ മൊഴി.
എന്നാല്‍ തെളിവ് നശിപ്പിക്കാനാണ് അസ്ഥികള്‍ കടലിലൊഴുക്കിയതെന്നാണ് പൊലീസ് നിഗമനം. കോള്‍ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്ത ശേഷമാണ് വിജിലിന്റെഫോണ്‍ വലിച്ചെറിഞ്ഞതെന്നും സുഹൃത്തുക്കള്‍ കൂടിയായ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തി.
ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. കേസിലെ ഒരു പ്രതി ഇപ്പോള്‍ ഒളിവിലാണ്.
വിജിലിനെ കാണാതാകുന്നത് 2019 മാര്‍ച്ച് 24നാണ്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടന്നെങ്കിലും തുമ്പ് കിട്ടിയില്ല. പഴയ മിസിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശമാണ് വിജില്‍ തിരോധാന കേസിന്റെ ചുരുളഴിച്ചത്.
കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം കിട്ടിയ പൊലീസ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു സമ്മതിച്ചു.
എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് ,പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാന്‍ സരോവരം ഭാഗത്ത് ഇവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് ഉളളിലെത്തിയതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖിലിന്റെ മൊഴി. ഇത് കണ്ട് ഭയന്ന് മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്‌ത്തിയ ശേഷം സ്ഥലം വിട്ടുവെന്നാണ് മൊഴി.
















