തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലുവോട്ട് കിട്ടാൻ വേണ്ടി, അയ്യപ്പഭക്തിസംഗമം എന്ന പേരിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന നാടകത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടപിടിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
പിണറായിയുടേയും കൂട്ടരുടേയും ശബരിമലയോടുള്ള അവഹേളനവും അയ്യപ്പഭക്തരോടുള്ള അസഹിഷ്ണുതയും കേരളം പലതവണ കണ്ടതാണ്. അടിസ്ഥാന സൗകര്യമില്ലാതെ തീർത്ഥാടകർ മാലയൂരി കണ്ണീരോടെ മടങ്ങിയതും ഈ സർക്കാരിന്റെ കാലത്താണ്. കോടതി ഉത്തരവിന്റെ മറവിൽ വേഷപ്രച്ഛന്നരാക്കി യുവതികളെ മല കയറ്റാൻ തന്ത്രം മെനഞ്ഞവരാണ് സിപിഎം സർക്കാർ. അക്കൂട്ടർ ആരെ കബളിപ്പിക്കാനാണ് പുതിയ പരിപാടിയുമായി ഇറങ്ങുന്നതെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.
സനാതന ധർമം വൈറസെന്ന് വിശ്വസിക്കുന്ന, ഡിഎംകെ മുഖ്യമന്ത്രിയെ വിളിച്ചാണോ ഭക്തസംഗമം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗണപതി മിത്താണെന്ന് വിശ്വസിക്കുന്ന സ്പീക്കറുടെ പാർട്ടി പമ്പാ ഗണപതിക്ക് മുന്നിൽ സമ്മേളനം നടത്തുന്നത് വിശ്വാസത്തെ കച്ചവടച്ചരക്കാക്കാനാണ്. മുൻകാലനിലപാടുകൾ മാറിയിട്ടുണ്ടെങ്കിൽ ആദ്യം സിപിഎം പൊതുസമൂഹത്തോട് അത് പറയട്ടെ എന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
















