കോഴിക്കോട്: കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരുമെന്നും സിപിഎം അധികം കളിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാർത്താ സമ്മേളനത്തിലായിരുന്നു സതീശന്റെ ഭീഷണി. ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാൾ വരെ ഇന്ന് മന്ത്രിയായി തുടരുന്നുണ്ട്. അതിന് യാതൊരു ഉളുപ്പുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം അധികം അഹങ്കരിക്കേണ്ടെന്നും കേരളം ഞെട്ടാൻ പോകുന്ന ഒരു വാർത്ത വരാനുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
”ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയാണോ എന്ന് ചോദിച്ചാൽ ആണ്. ഇക്കാര്യത്തിൽ സിപിഎം അധികം കളിക്കരുതെന്ന്. കേരളം ഞെട്ടുന്ന വാർത്ത പുറത്തു വരും. അധികം താമസമൊന്നുമില്ല’ – സതീശൻ പറഞ്ഞു. ‘എംവി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുകയാണ്. ഇതിനൊന്നും മറുപടിയില്ല. സിപിഎം നേതാക്കൾക്കും മന്ത്രിക്കുമുൾപ്പടെ കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന ആരോപണം വന്നിരിക്കുന്നു. അത് ചർച്ചയാകാതിരിക്കാൻ വേണ്ടിയാണ് രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം.
റേപ്പ് കേസിൽ പ്രതിയായ ആൾ അവിടെ ഇരിക്കുകയാണ്. ലൈംഗിക അപവാദക്കേസിൽ പ്രതികളായ എത്ര മന്ത്രിമാരുണ്ട്. അവരെയൊക്ക ആദ്യം പുറത്താക്ക്. റേപ്പ് കേസിൽ പ്രതിയായ എംഎൽൽഎയോട് രാജിവയ്‌ക്കാൻ പറയെന്നും വി.ഡി സതീശൻ പറഞ്ഞു.
ബിജെപിക്കെതിരെയും വിഡി സതീശൻ ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം ഒരു കാളയുമായി കന്‍റോൺമെന്‍റ് ഹൗസിലേക്ക് പ്രകടനം നടത്തി, ആ കാളയെ കളയരുത്. അത് പാർട്ടി ഓഫിസിന്റെ മുന്നിൽ കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.
















