തിരുവനന്തപുരം: കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ല. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിലേക്ക് എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നത്.
ഈ സമയത്ത് മറ്റു പരിപാടികളുണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസിൽ നിന്ന് അറിയിച്ചതായാണ് വിവരം. പ്രതിനിധികളായി തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു എത്തുമെന്നാണ് റിപ്പോർട്ട്. അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെയും മകനെയും ക്ഷണിച്ചത് ദേശീയമാധ്യങ്ങളടക്കം വലിയ വിമർശനം നടത്തിയിരുന്നു. ഇങ്ങിനെ ഒരു സംഗമത്തിലേക്ക് സനാതനധര്‍മ്മത്തെ അധിക്ഷേപിച്ച സ്റ്റാലിനെയും മകനെയും കൊണ്ടുവരുന്നത് കേരളത്തിലെ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കപടനാട്യത്തെയാണ് കാണിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
ആദ്യം കേരളത്തിലെ അയ്യപ്പ ഭക്തരോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാവൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ട കാര്യവും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ശബരിമലയില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ നടപടികളും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സിഎന്‍എന്‍ ന്യൂസ് 18, ടൈംസ് ഓഫ് ഇന്ത്യ, ഫസ്റ്റ് പോസ്റ്റ്, എന്‍ഡിടിവി, ഇന്ത്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങളെല്ലാം ഈ അയ്യപ്പസംഗമത്തെ വിമര്‍ശിക്കുന്നുണ്ട്.
ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി പോലെയും കൊതുകുകളെപ്പോലെയും നശിപ്പിക്കണമെന്ന് പ്രസ്താവിച്ച കാര്യവും മാധ്യമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. തങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരാണ് എന്ന് വരുത്തിതീര്‍ക്കുകയാണ് ഈ സമ്മേളനത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളെ ലാക്കാക്കിയുള്ള നീക്കമാണിതെന്നും പലരും വിലയിരുത്തുന്നു.
സെപ്റ്റംബര്‍ ഇരുപതാം തീയതി പമ്പാതീരത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
















