മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കി. ഇന്ത്യൻ കമ്പനികൾക്ക് ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ന്യൂദൽഹി തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ന്യൂദൽഹിയുടെ മുൻഗണനയെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ‘ടാസ്’ ന് നൽകിയ അഭിമുഖത്തിൽ കുമാർ പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് ഇളവ് നിരക്കിൽ അസംസ്കൃത എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ വിമർശനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇതിന് പുറമെ പരസ്പര താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം. ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷയാണ് ലക്ഷ്യമെന്ന് ഞങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മറ്റ് പല രാജ്യങ്ങളെയും പോലെ, റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും വിനയ് കുമാർ വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം പരസ്പര താൽപ്പര്യങ്ങളെയും വിപണി ഘടകങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും കുമാർ പറഞ്ഞു. മൊത്തത്തിലുള്ള ലക്ഷ്യത്തോടെ മാത്രമേ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്നിൽ നടക്കുന്ന യുദ്ധത്തിൽ റഷ്യയെ സഹായിക്കുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്. എന്നാൽ അമേരിക്കയുടെ ഈ വാദം അദ്ദേഹം ശക്തമായി നിഷേധിച്ചു.
വാഷിംഗ്ടണിന്റെ തീരുമാനത്തെ അന്യായമാണെന്ന് വിശേഷിപ്പിച്ച കുമാർ ഇന്ത്യൻ സർക്കാർ രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് തുടരുംഎന്ന് പറഞ്ഞു. അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും റഷ്യയുമായി ബിസിനസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















