പൂർണിയ: ബിഹാറിലെ പൂർണിയയിൽ റോഡരികിൽ വെച്ച് രാഹുൽ ഗാന്ധിയെ ചുംബിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകനെ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചു. ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും പുറത്തുവന്നിട്ടുണ്ട്, ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
രാഹുൽ ഗാന്ധി ബിഹാറിൽ വോട്ട് അധികാർ യാത്ര നടത്തുന്നതിനിടെയാണ് സംഭവം. ബിഹാറിലെ പൂർണിയയിൽ രാഹുലിന്റെ നേതൃതൃത്വത്തിൽ ഒരു ബൈക്ക് റാലി നടത്തി. ഈ സമയത്ത് രാഹുൽ സ്വയം ബൈക്ക് ഓടിച്ചു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം അദ്ദേഹത്തിന്റെ പിന്നിൽ ഇരുന്നു. പെട്ടെന്ന് ഒരാൾ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് വന്ന് ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളുടെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈ വിഷയം സോഷ്യൽ മീഡിയയിൽ തമാശയായി മാറുന്നുണ്ടെങ്കിലും ഇതിലെ ഗുരുതരമായ കാര്യം രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വന്ന വീഴ്ച എന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. രാഹുലിനെ ചുംബിക്കാൻ ഒരാൾ തടസ്സമില്ലാതെ എത്തിയതുപോലെ ആർക്കും രാഹുലിനെ സമീപിച്ച് അദ്ദേഹത്തെ ഉപദ്രവിക്കാമായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.
















