ആഗോളതലത്തില്‍ സംസ്‌കൃത ഭാരതി സംഘടിപ്പിക്കുന്ന സംസ്‌കൃത സംഭാഷണ പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരിലൊരാളാണ് ഡോ. എച്ച്.ആര്‍. വിശ്വാസ്. സംസ്‌കൃത ആധുനികസാഹിത്യ രംഗത്തു മാത്രം 15 ല്‍ അധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. കര്‍ണാടകയിലെ കുവേമ്പു സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും, തിരുപ്പതി കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ഡിലിറ്റും നേടിയ വിശ്വാസുമായി കേരളത്തിലെ വിശ്വസംസ്‌കൃത പ്രതിഷ്ഠാനം അദ്ധ്യക്ഷന്‍ ഡോ. പി.കെ. ശങ്കരനാരായണന്‍ നടത്തിയ അഭിമുഖം
കര്‍ണാടകത്തിലെ ചിക്കമംഗ്ലൂരില്‍ ജനനം. ജന്മഗ്രാമത്തെക്കുറിച്ച്, അച്ഛനമ്മമാര്‍, പ്രാഥമിക വിദ്യാഭ്യാസം എന്നിവ വിശദീകരിക്കാമോ?
കര്‍ണാടകത്തിലെ ചിക്കമംഗ്ലൂരില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്ത് കൊപ്പ താലൂക്കിലെ ഹുത്തിനകത്തെ എന്ന ഗ്രാമത്തിലാണ് ജനനം. അമ്മ ലളിതമ്മ, അച്ഛന്‍ രാമയ്യന്‍.
എന്റെ പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തില്‍ തന്നെയായിരുന്നു. ഏഴാം ക്ലാസിനു ശേഷം തുടര്‍ പഠനം അടുത്തുള്ള മറ്റൊരു ഗ്രാമത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. പിന്നീട് പ്ലസ്ടുവിന് പഠിച്ചു. പക്ഷേ പൂര്‍ത്തിയാക്കാനായില്ല. അതു വലിയ കരുത്തും ദിശാബോധവും എന്നിലുണ്ടാക്കി. സംസ്‌കൃതം മാത്രമേ പഠിക്കൂ എന്നൊന്നും കരുതിയല്ല പോയിരുന്നത്. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അച്ഛന്‍ സംസ്‌കൃതം പഠിക്കാന്‍ ഉഡുപ്പിയിലേക്കയച്ചു. അവിടെ ശ്രീമത് മധ്വസിദ്ധാന്ത പ്രബോധിനി സംസ്‌കൃതപാഠശാലയില്‍ അഞ്ചുവര്‍ഷം താമസിച്ച് പഠിച്ചു. അവിടെ കാവ്യം, സാഹിത്യം വിദ്വത് പൂര്‍വ്വാര്‍ത്ഥം/ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം നേടി.
സംസ്‌കൃത പ്രവര്‍ത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു? പ്രേരണ നല്‍കിയതാരാണ്?
ഉഡുപ്പി പഠന കാലത്ത് അവസാന വര്‍ഷം 1982 ല്‍ ഞാന്‍ ചമു കൃഷ്ണശാസ്ത്രിയെ പരിചയപ്പെട്ടു. ആ കാലത്തുതന്നെ കൃഷ്ണ ശാസ്ത്രിയും മറ്റു കൂട്ടുകാരും ‘സംസ്‌കൃതസംഭാഷണാന്ദോളനം’ തുടങ്ങിയിരുന്നു. ആ പരിചയത്താല്‍ ചമു കൃഷ്ണശാസ്ത്രി എന്നെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു. നമുക്ക് ഒന്നിച്ച് സംസ്‌കൃതകാര്യം ചെയ്യാം. തുടര്‍പഠനത്തിന് അവസരവും ഉണ്ടാക്കാം എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സംസ്‌കൃത പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
സംസ്‌കൃത രംഗത്തല്ലാത്ത സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രേരണ, പ്രോത്സാഹനം ഇതേക്കുറിച്ച് പറയാമോ?
1982ല്‍ ബെംഗളൂരുവില്‍ വരുമ്പോള്‍ സംസ്‌കൃത സംഭാഷണ പ്രവര്‍ത്തനം ഹിന്ദുസേവാ പ്രതിഷ്ഠാനത്തിന്റെ ഭാഗമായിട്ടാണ് നടന്നിരുന്നത്. ഹിന്ദുസേവാ പ്രതിഷ്ഠാനം യുവതി യുവാക്കള്‍ക്ക് സാമൂഹികസേവനത്തില്‍ വിദഗ്ധ പരിശീലനം നല്‍കി അവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. മൂന്ന് വര്‍ഷക്കാലം പ്രവര്‍ത്തിക്കണം. ആ സംഘടനയുടെ നിര്‍ദ്ദേശകനായിരുന്നു അജിത്ത് കുമാര്‍. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പ്രചോദനം നേടി. അദ്ദേഹം അക്കാലത്തുതന്നെ രണ്ട് വിഷയത്തില്‍ എന്‍ജിനീയര്‍ ബിരുദം നേടിയിരുന്നു. വിശാല കാഴ്ചപ്പാടുള്ള വ്യക്തിത്വം. സമൂത്തിന്റെ നന്മയെ സ്വീകരിച്ച് പോരായ്‌മകളെ പരിഹരിച്ച് എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് സമര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആ ഉത്സാഹവും പ്രേരണയും പ്രചോദനവും അനുകരണീയമാണ്.
മറ്റൊരാള്‍ ന കൃഷ്ണപ്പയാണ്. അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്നു. വിദ്യാഭ്യാസകാര്യത്തില്‍ തല്‍പരനായിരുന്നു കൃഷ്ണപ്പാജി. ഭാരതീയ സാഹിത്യം, ശാസ്ത്രം എന്നിവയില്‍ അറിവുള്ള സാത്വികന്‍. പരമ്പരാവിഷയത്തിലും ഏറെ ശ്രദ്ധേയന്‍. കൃഷ്ണപ്പാജിയും നല്ല പ്രേരണയേകിയ വ്യക്തിത്വം ആയിരുന്നു.
പിന്നീട് സംസ്‌കൃതഭാരതി എന്ന രജിസ്‌ട്രേഡ് സംഘടനയായി വളര്‍ന്നപ്പോള്‍ അതിന്റെ ആദ്യ അദ്ധ്യക്ഷനായിരുന്ന കെ. സൂര്യനാരായണറാവു സമൂഹനന്മക്കായി അഹോരാത്രം യത്‌നിച്ചിരുന്നു. സ്വാമി വിവേകാനന്ദ വിഷയത്തില്‍ നന്നായി പഠിച്ചിട്ടുള്ള സുരുജിയും പ്രചോദനമായി.
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന സംഭാഷണ ക്ലാസുകള്‍ സംസ്‌കൃത ഭാരതിയുടെ ആദ്യകാല പരിപാടിയാണ്. ഇന്നും അതിന്റെ മഹത്വവും പ്രാധാന്യവും ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. സംസ്‌കൃത സംഭാഷണ ശിബിരത്തിന്റെ മഹത്വം വിശദമാക്കാമോ?
പത്തു ദിവസത്തെ സംഭാഷണ ശിബിരത്തിന് വലിയ പ്രാധാന്യമാണുള്ളത്. പത്തു ദിവസം ശിബിരത്തില്‍ പങ്കെടുക്കുന്നവരെ കൊണ്ട് ഏതാനും വാക്യങ്ങള്‍ പറയിപ്പിക്കുന്നു. നമുക്കറിയാം അത്ര ദിവസം കൊണ്ട് ആരെയും പണ്ഡിതനാക്കാനാവില്ല. പക്ഷെ സംസ്‌കൃത സംഭാഷണം ചെറിയ രീതിയില്‍ ഇവിടെ നടക്കുന്നു എന്നതിലൂടെ ജനങ്ങളുടെ ഇടയിലുള്ള പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സംസ്‌കൃതം കഠിന ഭാഷയാണെന്ന ധാരണ കുറയ്‌ക്കാന്‍ ഇത്തരം ശിബിരങ്ങളിലൂടെ സാധിക്കും. ശിബിരങ്ങളില്‍ വരുന്നവര്‍ വാക്കുകള്‍ പറയുന്നു, വാചകങ്ങളാക്കുന്നു. വീട്ടിലും അവര്‍ ഉപയോഗിക്കുന്നു. ഇത് ജീവിതത്തില്‍ പ്രയോഗിക്കുന്നു എന്നത് ദുര്‍ഭാവനകളെ മാറ്റാന്‍ ഏറെ സഹായിക്കും. ജാതി മതഭേദമില്ലാതെ സംസ്‌കൃതഭാഷ പറയുന്നു എന്നത് ചെറിയ കാര്യമല്ല. കഠിനം എന്ന തോന്നലും ഇത്തരം വേദികളില്‍ വരുന്നവരില്‍ ഉണ്ടാവില്ല. അതുകൊണ്ട് സംസ്‌കൃതശിബിരം വിപ്ലവകരമായ മാറ്റമാണ് ഈ രംഗത്തുണ്ടാക്കുന്നത്.
സംസ്‌കൃത ഭാരതിയുടെ പരിപാടികള്‍ പോലെ തന്നെ പ്രധാനമാണ് ‘സംസ്‌കൃതസംഭാഷണസന്ദേശം:’ എന്ന മാസിക. 34 വര്‍ഷമായി തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഈ മാസികയെക്കുറിച്ച്?
ഭാഷാപരിശീലനത്തിനും അറിവിനും മാനസിക ഉല്ലാസത്തിനും പ്രയോജനം ലഭിക്കാനുതകുന്നതാണ് സംസ്‌കൃത സംഭാഷണസന്ദേശം എന്ന മാസിക. ഇത് ആരംഭിക്കാനായിരുന്നു ആദ്യ പദ്ധതി. പിന്നീടാണ് ശിബിരങ്ങളിലൂടെ പഠിതാക്കളെ രൂപപ്പെടുത്തിയതും മറ്റും. 20 വര്‍ഷത്തിനു ശേഷമാണ് (1994) മാസിക തുടങ്ങിയത്. ഭാഷാഭ്യാസത്തിന് വളര്‍ച്ച നേടാന്‍, തുടര്‍ പഠനത്തിന് സഹായിക്കുന്ന ഒന്നാവണം മാസിക എന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുരാണ വിഷയങ്ങളും ആധുനിക വിഷയങ്ങളും സമന്വയിപ്പിച്ചുള്ള മാഗസിനാണ്. വ്യാകരണതെറ്റില്ലാതെ സരളഭാഷയില്‍ മാസിക തയ്യാറാക്കി. നല്ല ഗ്രാഹകരെ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നു. 34 വര്‍ഷമായി തുടരുന്ന മാസികയ്‌ക്ക് ദേശത്തും വിദേശത്തും നല്ല സ്വീകാര്യതയാണ്. ഓണ്‍ലൈന്‍ ആയും വായിക്കാന്‍ കഴിയും. സംസ്‌കൃതത്തില്‍ ഇത് വലിയ കാര്യം തന്നെയാണ്. സംസ്‌കൃതം വായിക്കുന്നവരുടെയും സംസ്‌കൃതത്തിലെഴുതുന്നവരുടെയും എണ്ണം 1000 കണക്കിനുണ്ടാവുന്നു എന്നതും നിസ്സാരമല്ല.
താങ്കള്‍ ഔദ്യോഗികമായി പറഞ്ഞാല്‍ ഒരു അദ്ധ്യാപകനല്ല. എങ്കിലും സംസ്‌കൃത പ്രചാരണ പഠന-പാഠന രംഗത്ത് താങ്കളൊരു മാതൃകയാണ്. അദ്ധ്യാപകരെക്കുറിച്ച്, അദ്ധ്യാപനത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
ഞാന്‍ ഒരു വിദ്യാലയത്തിലും നിയമനം ലഭിച്ച് പഠിപ്പിച്ചിട്ടില്ല. അദ്ധ്യാപകനായിട്ടില്ല. പക്ഷെ വിവിധ മേഖലകളില്‍ ഒട്ടേറെ പേരെ പഠിപ്പിക്കാന്‍ അവസരം ലഭിച്ചു. ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്, ചെറിയ ക്ലാസ്സ് തൊട്ട് എത്ര ഉയര്‍ന്ന തലം വരെ പഠിപ്പിക്കുന്നവരായാലും പഠിപ്പിക്കുന്നതിന്റെ ഗൗരവം വിടാതെ പിന്തുടരണം. പഠിപ്പിക്കുക എന്നത് പുണ്യ പ്രവര്‍ത്തനമാണ്. കുട്ടിയുടെ നിലവാരം എത്ര ചെറുതായാലും അറിവാര്‍ജ്ജിക്കുന്നതില്‍ പിന്നിലായാലും അറിവ് നിര്‍മ്മിച്ച് വികസിപ്പിക്കാന്‍ അദ്ധ്യാപകന് കഴിയണം.
സംസ്‌കൃത അദ്ധ്യാപകരോട് എന്റെ നിവേദനം ഇതുതന്നെയാണ്. നിങ്ങള്‍ ഏതു ക്ലാസ്സില്‍ പഠിപ്പിച്ചാലും കുട്ടികളില്‍ സംസ്‌കൃത വിഷയത്തില്‍ പ്രീതി നിര്‍മിക്കണം. കുട്ടികള്‍ എന്തു കാരണം കൊണ്ട് സംസ്‌കൃതം പഠിച്ചാലും, മാര്‍ക്ക് എളുപ്പം കിട്ടും, കൂടുതല്‍ ലഭിക്കും എന്ന കുട്ടികളുടെ തോന്നല്‍ അദ്ധ്യാപകന്‍ മറക്കണം. അവരില്‍ താല്പര്യം വളര്‍ത്താന്‍ കഴിയണം.
നമ്മുടെ മുന്നില്‍ വരുന്നവരെല്ലാം തുടര്‍ന്നും സംസ്‌കൃതം പഠിക്കണമെന്നില്ല. ആ കരുതല്‍ വേണ്ട. നന്നായി പഠിപ്പിക്കണം. അവര്‍ ഏതു രംഗത്തും പ്രവര്‍ത്തിച്ചോട്ടെ കൂടെ സംസ്‌കൃതവും ഉണ്ടാവണം. സംസ്‌കൃതത്തില്‍ നിന്ന് സമാഹരിച്ചത് ജീവിതത്തില്‍ പ്രയോജനപ്പെടണം. സമൃദ്ധമാക്കണം. ജീവിതത്തിന്റെ അവസാനം വരെ സംസ്‌കൃതം കൊണ്ടുനടക്കാന്‍ അവന് കഴിയണം. ആ പ്രേരണ നല്‍കാന്‍ ഓരോ അദ്ധ്യാപകനും ശ്രദ്ധിക്കണം. അത് കഴിയും. ആ പ്രീതി നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ അദ്ധ്യാപകന്‍ സാര്‍ത്ഥകന്‍ എന്നു പറയാനാവും.
താങ്കളുടെ രചനകള്‍ ‘ധര്‍മ്മകര്‍മ്മ സംയോഗവശാത് ‘ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പ്രവഹിച്ചവയാണ്. സരളവും ലളിതവും മധുരവുമായ സംസ്‌കൃതഭാഷ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. രണ്ട് ഇതിഹാസങ്ങളും, പഞ്ചതന്ത്രം, ഗീത മുതലായ വിവിധ സനാതന ഗ്രന്ഥങ്ങള്‍ വായിച്ച വ്യക്തിയാണ്. അവയെ സരള സംസ്‌കൃതത്തിലവതരിപ്പിച്ച വ്യക്തിയാണ്. സ്വാദ്ധ്യായത്തിന്റെ മഹത്വം. സംസ്‌കൃതത്തിലെ പുതുസാഹിത്യ രചന. ഇത് വിശദമാക്കാമോ?
സംസ്‌കൃതത്തിലും ആധുനിക സാഹിത്യത്തിന്റെ നിര്‍മാണം നടക്കണം എന്ന നമ്മുടെ സങ്കല്പം പ്രധാനമായിരുന്നു. മറ്റു വിവിധ മാതൃഭാഷകളില്‍ ആധുനിക സാഹിത്യം, സമകാലിക സാഹിത്യം എങ്ങനെ നിര്‍മിച്ചിരുന്നുവോ അതേ പോലെ സംസ്‌കൃതത്തിലും സാധിക്കണം. പ്രാചീന ശൈലിയില്‍ പുരാണ- കാവ്യശൈലിയില്‍ മാത്രം എഴുത്തും വായനയും നടന്നിരുന്ന കാലമായിരുന്നു അത്. ഞങ്ങള്‍ ചിന്തിച്ചു. ആധുനികരീതിയിലും സംസ്‌കൃതത്തില്‍ ഗ്രന്ഥങ്ങള്‍ വരണം എന്നാഗ്രഹിച്ചു. അതിന് ആ രീതിയില്‍ പഠനം നടക്കണം. വിവിധ ഭാഷയിലുള്ള ആധുനികഗ്രന്ഥങ്ങള്‍ വായിക്കണം. അതിന് സ്വാദ്ധ്യായം നടക്കണം. രചിക്കപ്പെട്ടത്തിന്റെ വായന നടക്കണം. പിന്നീട് എഴുതാനാരംഭിച്ചു. മറ്റു ഭാഷയില്‍ ഏതു രീതിയില്‍ എഴുതപ്പെടുന്നുവോ അതേരീതിയില്‍ പുതിയ സാഹിത്യം സംസ്‌കൃതത്തിലും ഉണ്ടായി. ഇങ്ങനെ തെറ്റില്ലാതെ വായനാസുഖം ലഭിക്കുമാറ് ആധുനിക ശൈലിയില്‍ കഥകളും നോവലുകളും ഗീതങ്ങളും സംസ്‌കൃത ഭാഷയിലും പ്രസിദ്ധീകരിച്ചു. സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വായിക്കാന്‍ കഴിയുന്ന രചനകള്‍ ഉണ്ടായി. ഇത് ഈ രംഗത്തെ വലിയ മുന്നേറ്റമാണ്.
1981 ആരംഭിച്ച സംസ്‌കൃതഭാരതി പ്രവര്‍ത്തനം നാലര പതിറ്റാണ്ട് പിന്നിട്ടു. ആദ്യകാലാനുഭവവും നിലവിലെ സാഹചര്യങ്ങളും നോക്കുമ്പോള്‍ എന്തു തോന്നുന്നു. മുന്നോട്ടുള്ള വഴികള്‍. സംസ്‌കൃതത്തിന്റെ ഭാവി എന്താവും ?
സംസ്‌കൃതത്തില്‍ സംസാരിക്കുന്നു എന്നത് തുടക്കകാലത്ത് വലിയ ആശ്ചര്യമായിരുന്നു. പുതിയ കാര്യമായിരുന്നു. സൗഭാഗ്യം കൊണ്ട് ഇപ്പോള്‍ അങ്ങനെ അല്ല. ആയിരക്കണക്കിനു പേര്‍ സഹജമായി സംസ്‌കൃതത്തില്‍ സംസാരിക്കുന്നുണ്ട്. ഒട്ടേറെ വീടുകളിലും മാതൃഭാഷയായും സംസ്‌കൃതം വളരുന്നു. ആന്ദോളനത്തിന്റെ ഫലമായി സംസ്‌കൃതം പ്രയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.
മധ്യപ്രദേശ് നിയമസഭയില്‍ ഒരു മന്ത്രി സംസ്‌കൃതത്തില്‍ എഴുതിവായിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി സംസ്‌കൃതത്തില്‍ സ്വാഭാവികമായി മറുപടി നല്‍കി. ഇത് നമ്മളില്‍ പലര്‍ക്കും ഊഹിക്കാന്‍ പോലും കഴിയില്ലായിരുന്നു. അതുകൊണ്ട് സംസ്‌കൃത സംഭാഷണം എല്ലായിടത്തും എല്ലാ നിലവാരത്തിലും എത്തുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഭാരതത്തിലും വിദേശത്തും ഈ ഭാഷയില്‍ സംസാരിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്.












