പത്തനംതിട്ട: ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. വീണ്ടും കടമെടുപ്പുകള്‍ക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന ധനകാര്യ വകുപ്പ്. 20,000 കോടിയോളം രൂപ ഓണ ചെലവുകള്‍ക്ക് വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.
കേന്ദ്രം കനിഞ്ഞാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന് കരകയറാനാകൂ. ഗ്യാരണ്ടി റിഡംപ്ക്ഷന്‍ ഫണ്ട് ഇനത്തിലെ 3323 കോടിയും ദേശീയപാത വികസനത്തിനായി ചിലവഴിച്ച 6000 കോടിയും ജിഎസ്ടി ക്രമീകരിച്ചതില്‍ കുറവ് വന്ന 18. 77 കോടിയും അടക്കം 11,180 കോടി വായ്‌പ എടുക്കാന്‍ ഉള്ള അനു
മതിയോടൊപ്പം പരമാവധി തുക സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് ധനമന്ത്രി ബാലഗോപാലന്‍ അഭ്യര്‍ത്ഥന നടത്തിയത്.
കൂടാതെ ഇന്ധന കമ്പനികളില്‍ നിന്ന് നികുതി സമയബന്ധിതമായി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമേ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂറായി നികുതി വാങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്, ഉത്സവബത്ത തുടങ്ങിയവയ്‌ക്ക് പുറമേ 62 ലക്ഷം രൂപ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്കുകയും വേണം. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും ഓണത്തിന് മുമ്പ് വേണോ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിലാണ് തീരുമാനമാകാനുള്ളത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയുമാണ് കഴിഞ്ഞവര്‍ഷം നല്കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ വിരമിച്ചവര്‍ അടക്കമുള്ള സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ ഉത്സവബത്തയും നല്കണം.
ബോണസും ഉത്സവബത്തയും ലഭിച്ചവര്‍ അടക്കം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണ അഡ്വാന്‍സായി ആവശ്യപ്പെട്ടാല്‍ 20,000 രൂപ വരെ കഴിഞ്ഞവര്‍ഷം നല്കിയിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലും ഓണം സപ്തംബര്‍ ആദ്യമായതിനാലും ശമ്പളത്തിന് പുറമേ അഡ്വാന്‍സ് കൂടി നല്കണോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
















