ന്യൂദൽഹി : മന്ദഗതിയിലുള്ള വളർച്ചയിൽ നിന്ന് ലോകത്തെ കരകയറ്റാൻ ഇന്ത്യ ഇപ്പോൾ പ്രാപ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ലെ ഇടി വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇപ്പോൾ ഒരു വലിയ നാഴികക്കല്ല് കൈവരിക്കാൻ പോകുന്നു. രാജ്യം ഉടൻ തന്നെ 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) കയറ്റുമതി ചെയ്യും. കൂടാതെ ഇന്ത്യ ഇപ്പോൾ കാറുകൾ മാത്രമല്ല, മെട്രോ കോച്ചുകൾ, റെയിൽ കോച്ചുകൾ, ലോക്കോമോട്ടീവുകൾ (റെയിൽ എഞ്ചിനുകൾ) എന്നിവയും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയുടെ അടിസ്ഥാനം ഗവേഷണവും നവീകരണവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ തുടർച്ചയായി നയങ്ങളും പുതിയ വേദികളും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ
1. 2014 ന് മുമ്പ് ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതി പ്രതിവർഷം ഏകദേശം 50,000 കോടി രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് പ്രതിവർഷം 1.2 ലക്ഷം കോടിയായി വളർന്നു.
2. 2025 ജൂണിൽ ഇപിഎഫ്ഒ ഡാറ്റയിൽ 22 ലക്ഷം പുതിയ തൊഴിലവസരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണ്.
3. ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലയിലെത്തി.
4. 2014-ൽ ഇന്ത്യയുടെ സോളാർ പാനൽ നിർമ്മാണ ശേഷി വെറും 2.5 ജിഗാവാട്ട് (GW) ആയിരുന്നു. ഇപ്പോൾ അത് 100 ജിഗാവാട്ട് (GW) ആയി വർദ്ധിച്ചു.
5. പ്രതിവർഷം 100 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുന്ന ലോകത്തിലെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ ദൽഹി വിമാനത്താവളവും ഇപ്പോൾ ഇടം നേടിയിട്ടുണ്ട്.
6. അടുത്തിടെ എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. ഏകദേശം 20 വർഷത്തിനു ശേഷമാണ് ഈ അപ്‌ഗ്രേഡ് സംഭവിച്ചത്.
7. വരും കാലങ്ങളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. ആഗോള വളർച്ചയിൽ നമ്മുടെ സംഭാവന 20% എത്തും. കഴിഞ്ഞ 10 വർഷത്തിനിടയിൽ സൃഷ്ടിച്ച ശക്തമായ മാക്രോ ഇക്കണോമിക് സ്ഥിരതയാണ് ഇതിന് പിന്നിലെ കാരണം.
8. വ്യവസായത്തിന്റെയും സ്വകാര്യ മേഖലയുടെയും സജീവ പങ്കാളിത്തം ആവശ്യമാണ്. ശുദ്ധമായ ഊർജ്ജം, ക്വാണ്ടം സാങ്കേതികവിദ്യ, ബാറ്ററി സംഭരണം, നൂതന വസ്തുക്കൾ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ ഗവേഷണവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകി.
















