ന്യൂദൽഹി : ഭരണഘടനയുടെ 130-ാമത് ഭേദഗതിക്കായി അവതരിപ്പിച്ച ബില്ലിൽ യാതൊരു ഇളവും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു .
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മന്ത്രിയെയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ബിൽ സർക്കാർ തയ്യാറാക്കുമ്പോൾ, തനിക്കായി പോലും ഒരു ഇളവും ഉണ്ടാകരുതെന്ന് മോദി പറഞ്ഞതായി കിരൺ റിജിജു പറഞ്ഞു.
പ്രധാനമന്ത്രിയെ ഈ ബില്ലിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് പല ശുപാർശകൾ വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി ഈ ശുപാർശകളോട് വിയോജിച്ചുവെന്നും റിജിജു പറഞ്ഞു.
“പ്രധാനമന്ത്രിയെ ബില്ലിൽ നിന്ന് ഒഴിവാക്കാനുള്ള ശുപാർശകൾ നിരസിച്ചതായി പ്രധാനമന്ത്രി മോദി തന്നെ മന്ത്രിസഭയെ അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന് ഒരു തരത്തിലുള്ള ഇളവും നൽകാൻ പ്രധാനമന്ത്രി മോദി വിസമ്മതിച്ചു. പ്രധാനമന്ത്രിയും രാജ്യത്തെ ഒരു പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സുരക്ഷ നൽകരുത് എന്ന് മോദിജി പറഞ്ഞു.
രാജ്യത്തെ മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാർട്ടിയിൽ നിന്നുള്ളവരാണ്. അവർ എന്തെങ്കിലും തെറ്റ് ചെയ്താൽ അവർക്ക് സ്ഥാനം ഒഴിയേണ്ടിവരും. ധാർമ്മികതയും പ്രധാനമായിരിക്കണം. പ്രതിപക്ഷം ഈ ബില്ലിന്റെ കേന്ദ്രബിന്ദുവിൽ ധാർമ്മികത നിലനിർത്തിയിരുന്നെങ്കിൽ, അവർ തന്നെ അതിനെ സ്വാഗതം ചെയ്യുമായിരുന്നു“ അദ്ദേഹം പറഞ്ഞു.
















