തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചിരിക്കുന്നത്. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദം ഐഎഎസ്, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐഎഎസ്, അനു ജോർജ് ഐഎഎസ്, ടൂറിസം, സാംസ്കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ഐഎസി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.
കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങിവർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായി ആഗോള അയ്യപ്പ സംഗമം മാറുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
അതേസമയം ശബരിമലയില്‍ ആഗോള അയ്യപ്പ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ആചാരലംഘനങ്ങളുടെ തുടര്‍ച്ചയും വ്യാപാരവല്‍ക്കരണത്തിനുള്ള നീക്കവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതിയടക്കമുള്ള ഹൈന്ദവസംഘടനകള്‍ പ്രതികരിച്ചിരുന്നു. ഇതിനിടയ്‌ക്കാണ് സ്റ്റാലിനെ പോലുള്ള നിരീശ്വരവാദിയെ കെട്ടിയെഴുന്നെളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്.















