ന്യൂദൽഹി: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മോചനവുമായി ബന്ധപ്പെട്ട് വാർത്തൾ അടുത്ത് മൂന്ന് ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസ് വിക്രം നാഥടങ്ങുന്ന ബെഞ്ചിലാണ് ഇന്ന് ഹർജി സമർപ്പിച്ചത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ.എ പോൾ വ്യക്തമാക്കുന്നത്. നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വവൈസറായ സുഭാഷ് ചന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു. താൻ വർഷങ്ങളായി യമനിൽ പ്രവർത്തിക്കുന്നയാളാണെന്ന് കെ എ പോൾ പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോൾ നേരത്തെ പിരിവ് നടത്തിയിരുന്നു. ഇത് വിദേശകാര്യമന്ത്രാലയം തടഞ്ഞിരുന്നു.
















