ന്യൂദൽഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത പദവികളിലുള്ളവർ ഒരു മാസത്തിലധികം തടവിലായാൽ നീക്കാൻ വ്യവസ്ഥയുള്ള ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ബില്ലിൽ തെറ്റെന്നും കാണാനില്ലെന്നും ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ലിനെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർക്കുമ്പോഴാണ് പ്രതിപക്ഷ എംപിയായ തരൂരിന്റെ ഈ പ്രതികരണം.
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ ചോദിച്ചു. അതൊരു സാമാന്യയുക്തിയാണ്. അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്‌ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു.
അതേസമയം, പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്നാണ് ഇന്ത്യാ സഖ്യം വിമർശിച്ചത്. തടവിലുള്ള മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 31-ാം ദിവസം പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്‌ട്രപതിക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം. ശിക്ഷ ലഭിച്ചിട്ടില്ലെങ്കിൽ പോലും നീക്കം ചെയ്യാൻ കഴിയുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്.
അധികാരത്തിലുള്ള പ്രധാനമന്ത്രിയാണ് സമാനമായ രീതിയിൽ അറസ്റ്റിലാകുന്നതെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അടുത്ത ദിവസം മുതൽ പദവിയിലിരിക്കാൻ യോഗ്യനല്ല. എന്നാതാണ് ബില്ലിലെ വ്യവസ്ഥ.
















