കൊച്ചി: തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന്‍ സുബ്ഹാനി ഹാജ മൊയ്തീന്റെ ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തതത് ചോദ്യം ചെയ്ത് എന്‍ഐഎ സുപ്രീംകോടതിയെ സമീപിക്കും. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി 2020 ലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പിന്നാലെ റിമാന്‍ഡ് കാലാവധി അടക്കം ഒന്‍പത് വര്‍ഷം ജയിലില്‍ കിടന്നെന്ന് കാണിച്ച് ശിക്ഷ ഇളവിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ കാലാവധി പത്ത് വര്‍ഷമായി കുറച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2026ല്‍ കൊടുംഭീകരന് ജയില്‍ മോചനം ലഭിക്കും. ഇതിനെതിരെയാണ് എന്‍ഐഎ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സുബ്ഹാനി ഹാജ മൊയ്തീന്‍ കേരളത്തിലെ ഭീകരഗ്രൂപ്പുകളിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2010ന് ശേഷം യുവക്കളെ ലക്ഷ്യമിട്ട് നിരവധി രാജ്യവിരുദ്ധ സംഘടനകള്‍ രൂപം കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ആസൂത്രണം പ്രധാനമായും നടന്നത് കേരളത്തിലായിരുന്നു. സംഘടനയിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ലീപ്പര്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സുബ്ഹാനി ഹാജ മൊയ്തീന്റെ ജയില്‍ മോചനം ഇത്തരം ഗ്രൂപ്പുകളെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എന്‍ഐഎ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.
ആഗോള ഭീകര സംഘടനകളുമായി ബന്ധം ലക്ഷ്യമിട്ടാണ് ഇയാള്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് കടക്കുന്നത്. ഇവിടെവച്ചാണ് ഇയാള്‍ ഐസിന്റെ ഭാഗമായി ജിഹാദില്‍ ഏര്‍പ്പെട്ടത്. 2015 യുദ്ധത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാരതത്തിലേക്ക് മടങ്ങിയത്. തമിഴ്‌നാട്ടിലെ കടയല്ലൂരില്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇയാള്‍ ശിവകാശിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് ഭീകരഗ്രൂപ്പുകള്‍ക്ക് കൈമാറിയിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളും നിര്‍ണായകമാകും. ഇറാഖിലായിരുന്നകാലത്ത് ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ അടക്കം ശാസ്ത്രീയ തെളിവുകള്‍ ഇതിലുണ്ട്. ഭീകരവാദി ജയില്‍ മോചിതനായാല്‍ രാജ്യം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണ്ടിയായിരിക്കും എന്‍ഐഎയുടെ വാദം.
















