ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.
എന്നാല്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് സമ്മതിച്ചതോടെ സാക്ഷികള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ എളുപ്പം ഇരുട്ടില്‍ മറയാന്‍ അവര്‍ക്കാവില്ല. എത്രത്തോളം വലിയ ഗൂഢാലോചനയാണ് നടന്നതെന്നാണ് സാക്ഷികളുടെ വരവ് സൂചിപ്പിക്കുന്നത്.
ആദ്യം ഒരു സ്ത്രീയാണ് രംഗത്ത് വന്നത്. ബോളിയാര്‍ വനമേഖലയില്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് ഈ സ്ത്രീ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഈ സ്ത്രീയെ കൂടുതല്‍ വിശദമായി എസ് ഐടി ചോദ്യം ചെയ്യും.
13 അടയാളപ്പെടുത്തിയ പ്ലോട്ടും നാല് പുതിയ പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടം മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ കേസിന് ബലം കൂട്ടാനാണ് ഒടുവിലെ 13ാം നമ്പര്‍ പ്ലോട്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും ശുചീകരണത്തൊഴിലാളിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും നിര്‍ണ്ണായക പ്ലോട്ടായി പറഞ്ഞിരുന്നു. ഇവിടെ 70ഓളം സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടുഎന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടിരുന്നു. ഈ 13ാം പ്ലോട്ടിന് ബലം കൊടുക്കാനാണ് അഞ്ചോളം ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് ഇവര്‍ ആരോപിച്ചത്.
കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിരുന്നു എന്ന ശുചീകരണത്തൊഴിലാളി അവസാന ദിവസങ്ങളില്‍ ഗതി മുട്ടിയപ്പോള്‍ പറഞ്ഞിരുന്നു. ഈ കേരളത്തിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളായി രംഗപ്രവേശം ചെയ്യാന്‍ ചിലര്‍ തയ്യാറെടുത്തു നിന്നിരുന്നു എന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
















