ന്യൂദൽഹി : ഇന്ത്യ-ചൈന ബന്ധങ്ങളിലുള്ള പിരിമുറുക്കം കുറയുന്നതായി സൂചനകൾ. വളങ്ങൾ, അപൂർവ മണ്ണ് വസ്തുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ എന്നിവയുടെ വിതരണം പുനഃസ്ഥാപിക്കുമെന്ന് ചൈന ഇന്ത്യയ്‌ക്ക് ഉറപ്പ് നൽകി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശന വേളയിലാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ ഉറപ്പ് നൽകിയത്. കഴിഞ്ഞ മാസം ചൈന സന്ദർശിച്ചപ്പോൾ വിദേശകാര്യ മന്ത്രി വാങ് യിയോട് യൂറിയ, എൻപികെ, ഡിഎപി, അപൂർവ മണ്ണ് ധാതുക്കൾ, ടിബിഎം എന്നിവയുടെ വിതരണ വിഷയം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഉന്നയിച്ചിരുന്നു.
അതേ സമയം പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയും ചൈനയും വ്യക്തവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ എസ് ജയ്ശങ്കർ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എൽഎസി) സമീപമുള്ള അതിർത്തി പ്രദേശങ്ങളിലെ പിരിമുറുക്കം കുറയ്‌ക്കുന്നതിനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രി വാങ് യുമായുള്ള കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. നാല് വർഷത്തിലേറെയായി ഈ പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
കൂടാതെ തായ്‌വാനോടുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളിൽ ഇന്ത്യ നയതന്ത്ര സാന്നിധ്യം നിലനിർത്തുമെന്നും ചർച്ചയ്‌ക്കിടെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഈ സന്ദർശനം.
2020-ൽ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം ഗുരുതരമായി വഷളായി. ഇത് കണക്കിലെടുക്കുമ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം രണ്ട് അയൽ രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാണുന്നത്.
















