തിരുവനന്തപുരം: പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. എന്നാൽ മറുവശത്ത് കേരളത്തിന്റെ സാമ്പത്തിക നിലയാകട്ടെ പരിതാപകരമാം വിധം ദിനം പ്രതി കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തെ കുറഞ്ഞ നിലയായ 1.55 ശതമാനത്തിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞിരിക്കുന്നു. കേരളത്തിലാകട്ടെ ഇത് വീണ്ടുമുയർന്ന് 8.89 ശതമാനത്തിലുമെത്തി. കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ മോഡലുകളെല്ലാം തകർന്നടിയുമ്പോൾ, പണപ്പെരുപ്പത്തിലും തൊഴിലില്ലായ്‌മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ ഏഴു മാസമായി കേരളം തന്നെയാണ് പണപ്പെരുപ്പത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ മാസം 6.71 ശതമാനമായിരുന്നതാണ് ഇപ്പോൾ 8.89ലേക്ക് ഉയർന്നത്. കേരളത്തെ സംബന്ധിച്ച് വരാനിരിക്കുന്നത് ഏറ്റവും വലിയ ഉൽസവ സീസണായ ഓണക്കാലമാണ്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില ദിവസം തോറും കുതിച്ചുയരുമ്പോൾ മലയാളികൾക്കിത് പൊലിമ കുറഞ്ഞൊരു ഓണക്കാലമാകാൻ തന്നെയാണ് സാധ്യത.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില റെക്കോർഡ് നിലവാരത്തിലാണ്. ഇത്രയുമൊക്കെയായിട്ടും വിപണിയിൽ ഇടപെട്ട് വില പിടിച്ചു നിർത്താനോ, മറ്റ് നടപടികൾ സ്വീകരിക്കാനോ സർക്കാർ നടപടിയെടുക്കുന്നില്ല. കഴിവുകെട്ട ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രമെ ഇതിനൊരു അവസാനമിടാൻ കഴിയുകയുള്ളൂവെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
















