കുളു : ഹിമാചൽ പ്രദേശിലെ കുളുവിൽ രാത്രി വൈകിയുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി നാശനഷ്ടം. കുളുവിന്റെ വിദൂര പ്രദേശമായ ലഘാട്ടിയിൽ മേഘവിസ്ഫോടനം മൂലം നിരവധി വീടുകളും കാറുകളും ഒലിച്ചുപോയതായി വിവരമുണ്ട്.
പുലർച്ചെ 1.30 ഓടെയാണ് സംഭവം. ലഘാട്ടിയിലെ ഭുബുവിനെ ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്. മേഘവിസ്ഫോടനം കാരണം ഇവിടുത്തെ റോഡുകൾ മാത്രമല്ല നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. നിലവിൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. മാണ്ഡിയുടെയും കുളുവിന്റെയും അതിർത്തിയിലുള്ള ഭൂഭു ജോട്ട് പർവതത്തിൽ രാത്രി വൈകിയാണ് അപകടമുണ്ടായത്.
പർവതത്തിന്റെ ഒരു വശത്ത് കുളു ജില്ലയിലെ ലഘാട്ടിയും മറുവശത്ത് മാണ്ഡി ജില്ലയിലെ ചൗഹർ താഴ്‌വരയും ഉണ്ട്. ഇരുവശത്തും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കുളുവിലെ ലഘാട്ടിയിൽ മൂന്ന് വീടുകളും ചില വാഹനങ്ങളും ഒഴുകിപ്പോയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം മാണ്ഡിയിലെ ചൗഹർ താഴ്‌വരയിലും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ചൗഹർ താഴ്‌വരയിലെ സിൽബുധാനി, കുങ്കാഡ്, സ്വാർ ഗ്രാമങ്ങളിൽ രാത്രിയിൽ പേമാരി പെയ്തു. ഒരു കട, രണ്ട് മത്സ്യ ഫാമുകൾ, മൂന്ന് നടപ്പാലങ്ങൾ, നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ഇവിടെ നശിച്ചു.
അതേ സമയം തിങ്കളാഴ്ച ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായും മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 400 റോഡുകളും അടച്ചു. സത്‌ലജ് നദിയിലെ മണ്ണൊലിപ്പും മണ്ണിടിച്ചിലും കാരണം ഷിംല ജില്ലയിലെ സുന്നി പ്രദേശത്തെ തട്ടി-പാനിക്ക് സമീപം ഷിംല-മാണ്ടി റോഡ് അടച്ചിട്ടിരിക്കുകയാണ്.
















