ഇത്ര പെട്ടെന്ന് ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമികള്‍ വിടപറയുമെന്ന് വിചാരിച്ചില്ല. ആശ്രമ കാര്യങ്ങളിലെല്ലാം നിരന്തരം ശ്രദ്ധിച്ചും ഭക്തര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയും പ്രവര്‍ത്തന നിര തനായിരുന്നു. പെട്ടെന്ന് രോഗബാധിതനായി. ഗുരുതരാവസ്ഥയിലായപ്പോഴും തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആ നിഷ്‌കാമ കര്‍മയോഗി അന്ത്യനിദ്രക്ക് വഴിമാറി.
നാടെമ്പാടും രാമായണമാസാചരണം സമാപിപ്പിച്ചു കൊണ്ട് ശ്രീരാമപട്ടാഭിഷേകം പാരായണം വായിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. നിത്യേന രാമായണം വായിക്കുന്ന ശ്രീരാമദാസ മഠത്തിന്റെ അധ്യക്ഷന്‍ ആ സമയം നിത്യതയിലായി.
ജഗദ്ഗുരു സത്യാനന്ദസരസ്വതി തൃപ്പാദങ്ങളാണ് അദ്ദേഹത്തെ ആശ്രമ ജീവിതത്തിലേക്ക് നയിച്ചത്. പൂജയും തന്ത്രവുമൊക്കെയായി കഴിഞ്ഞിരുന്ന യൗവന കാലത്ത് തനിക്ക് മറ്റൊരു ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന തിരിച്ചറിവ് ലഭിച്ചതോടെ അത് ജീവിതത്തിലെ വഴിത്തിരിവായി മാറി. അങ്ങനെ എല്ലാവരുടേയും പോറ്റി സ്വാമിയായി.
പാലുകാച്ചി മലയിലെ വിഗ്രഹ ധ്വംസനത്തിനെതിരെ സത്യാനന്ദസ്വാമിജി നയിച്ച പോരാട്ടങ്ങള്‍ പോറ്റി സ്വാമിയില്‍ പുത്തന്‍ ചിന്തയും കാഴ്ചപ്പാടും ഉണ്ടാക്കി. തുടര്‍ന്ന് സത്യാനന്ദ സ്വാമിയെ ഒരു നിഴല്‍ പോലെ പിന്തുടര്‍ന്നു. 1983 ലെ നിലയ്‌ക്കല്‍ പ്രക്ഷോഭ കാലത്ത് കാര്യപരിപാടികള്‍ക്കെല്ലാം രൂപം നല്‍കിയത് ആശ്രമത്തില്‍ വച്ചായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ പൂങ്കാവനം, ക്ഷേത്രത്തിന്റെ ആചാര പൂജാവിധാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് പോറ്റി സ്വാമിയാണ്. 18 മലയും 18 പടിയും 18-ാം പടിപൂജയും പൂങ്കാവനവുമായി ബന്ധപ്പെട്ടതാണെന്ന നിഗമനം നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നു.
ഓള്‍ കേരള പുലയമഹാസഭയുടെ ജനറല്‍ സെക്രട്ടറി ടി.എ. ഭാസ്‌കരന്‍ ഒരു ദിവസം ആശ്രമത്തിലെത്തി സത്യാനന്ദസ്വാമിജിയോട് ഒരു സങ്കടം ഉണര്‍ത്തിച്ചു.’ഞങ്ങള്‍ പുലയന്മാര്‍ക്ക് ഒരു ക്ഷേത്രമില്ല. മഠത്തില്‍ നിന്ന് ഒരു ക്ഷേത്രം പണിതു തരാമോ?’
സ്വാമിജി: ക്ഷേത്രം പണിതു തരാം. പക്ഷേ പൂജ പഠിക്കാന്‍ ഒരാളെ തരാമോ?
ഭാസ്‌കരന്‍: തരാം.
സ്വാമിജി പോറ്റി സ്വാമിയെ വിളിച്ച് ഭാസ്‌കരന്റെ ആവശ്യം ഉണര്‍ത്തിച്ചു. ബഹു സമ്മതം. അമ്പലം പണിയാം. പൂജയും പഠിപ്പിക്കാം. ഒട്ടും താമസിച്ചില്ല. പോറ്റി സ്വാമി ഭാസ്‌കരനോടൊപ്പം കൊല്ലത്തിന് യാത്രയായി. ഒരു കുഗ്രാമത്തില്‍ കോളനി പ്രദേശത്ത് ക്ഷേത്രത്തിന് സ്ഥലം കണ്ടു. പണി തുടങ്ങി. അതോടൊപ്പം പൂജാ പഠന പരിശീലനവും. അമ്പലം പണി പൂര്‍ത്തിയായി. സ്വാമിജി ഉദ്ഘാടനം ചെയ്യാനെത്തി. ഗംഭീര സ്വീകരണം. പോറ്റി സ്വാമി പ്രതിഷ്ഠ നിര്‍വ്വഹിച്ചു. പൂജാരിയെ അവരോധിച്ചു.
ഒരു കോളനിയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് ക്ഷേത്രവും പൂജാരിയെയും നല്‍കിയ സംഭവം സാമൂഹ്യ സമത്വത്തിന്റെ വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു. പോറ്റി സ്വാമിയുടെ വിശാല മനസാണ് ഈ മഹാസംഭവത്തിന് വഴിയൊരുക്കിയത്.
2006ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ച് ബ്രഹ്മപാദാനന്ദ സരസ്വതിയായി. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രക്ഷാധികാരി, ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നൂറില്‍പരം ക്ഷേത്രങ്ങളുടെ ആചാര്യനായി.
ജടായു പാറ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മത്തിന് നേതൃത്വവും നല്‍കി. ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തില്‍ രാമായണ ശീലുകള്‍ ശ്രീരാമ സീതാ സവിധത്തില്‍ നിന്നും ഉയരുമ്പോള്‍ അപ്പുറത്ത് മുറിയില്‍ ഭക്തര്‍ക്ക് ഭസ്മക്കുറിയിട്ട് അനുഗ്രഹിക്കുകയാവും സ്വാമിജി. കൂടെ ചെവിയിലേക്ക് ജയ് സീതാറാം എന്ന മന്ത്രവും. ശാന്തി തേടി ആശ്രമത്തിലെത്തിയ ആയിരങ്ങള്‍ക്ക് സ്വാമിജി ആശ്വാസം പകര്‍ന്നു. ലളിതമായ ജീവിതത്തിലൂടെ വാത്സല്യവും കാരുണ്യവും നല്‍കി ഏവരേയും അനുഗ്രഹിച്ച ബ്രഹ്മപാദാനന്ദ സ്വാമിയുടെ ധന്യസ്മരണക്ക് മുന്നില്‍ അനന്തകോടി നമസ്‌കാരം
















