തിരുവനന്തപുരം: സിപിഎം നേതാക്കളെ ഊരാക്കുടുക്കിലാക്കിയ രാജേഷ് കൃഷ്ണയെന്ന ‘ വ്യവസായി’യെക്കുറിച്ച് മുഹമ്മദ് ഷർഷാദ് എന്ന വ്യവസായി കഴിഞ്ഞ വർഷം തുറന്നു പറഞ്ഞതിങ്ങനെ. ആ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായിയും ചില മന്ത്രിസഭാംഗങ്ങളും നടൻ മമ്മൂട്ടി, സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ, മകൻ ശ്യാം തുടങ്ങി വൻ നിരയുണ്ട്. മലയാള സിനിമാ രംഗത്തെ ‘കറുത്ത’ ഇടപാടുകളും വ്യവസായ- രാഷ്‌ട്രീയ മേഖലയിലെ പ്രമുഖരുടെ അതിലെ പങ്കാളിത്തവും പ്രമുഖ നടൻ മമ്മൂട്ടിക്കുള്ള പങ്കും സിനിമാ സംവിധായകയുടെ ഭർത്താവു കൂടിയായ വ്യവസായി മുഹമ്മദ് ഷർഷാദ് 2024 മെയ് മാസം വെളിപ്പെടുത്തിയിരുന്നു. സംവിധായിക റത്തീനയുടെ ഭർത്താവാണ് ഷർഷാദ്. ഇവരുടെ കുടുംബബന്ധം തകർന്നതും വ്യവസായത്തകർച്ചയും അതിന് കാരണക്കാരനായ രാജേഷ് കൃഷ്ണ എന്ന, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വ്യവസായി’യുടെ സിപിഎം നേതാക്കളുമായുള്ള രഹസ്യ ബന്ധവും തുറന്നു പറയുന്ന ഷർഷാദ് ഡിവൈഎഫ്‌ഐയുടെ മാഹി യൂണിറ്റ് മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ‘പുഴു’ എന്ന സിനിമയുടെ നിർമ്മാണത്തിലും ചില പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന് മമ്മൂട്ടിയുടെ നിർബന്ധങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നുവെന്നും ഷർഷാദ് മറുനാടൻ മലയാളി യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അന്ന് വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ മൗനത്തെ വിമർശിക്കുന്ന ഷർഷാദ്, സിനിമയുടെ പേരിലും പിന്നിലും നടക്കുന്ന ഇത്തരം മുഴുവൻ രഹസ്യ ഇടപാടുകളും മമ്മൂട്ടിക്കറിയാമെന്നും വൈകാതെ തെളിവു സഹിതം അവ പുറത്തറിയിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി പക്ഷേ, ഈ വിഷയത്തിൽ പ്രതികരിക്കാനേ മെനക്കെട്ടില്ല.
സുദീർഘമായ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും ‘പുഴു’വിനെക്കുറിച്ചുമുള്ള പരാമർശങ്ങൾ വിവാദമായിരുന്നു.. എന്നാൽ, മമ്മൂട്ടിക്കെതിരേയുള്ള ആരോപണത്തേക്കാൾ ഗുരുതരമായ വിഷയങ്ങളാണ് ഷർഷാദിന്റെ വെളിപ്പെടുത്തലിൽ.
മലയള സിനിമയിൽ കൊച്ചികേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്നാണ് വിശദീകരണങ്ങൾ. ചില പ്രത്യേക മത- ജാതി വിഷയങ്ങളിലും രാജ്യവിരുദ്ധ കാര്യങ്ങളിലും കേന്ദ്രീകരിച്ച് സിനിമാ നിർമ്മിക്കാൻ കൂട്ടുണ്ടാക്കുന്നു, കമ്പനി ഉണ്ടാക്കുന്നു, അതിനായി വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് വെളിപ്പെടുത്തലുകൾ. ഇതിന് ചുക്കാൻ പിടിക്കുന്ന പലരിൽ രാജേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെക്കുറിച്ചാണ് ഷർഷാദിന്റെ ആരോപണങ്ങൾ. ഇയാൾ നടത്തുന്ന ഇടപാടുകൾ പിണറായി വിജയൻ സർക്കാരിന്റെ ആദ്യ കാലത്താണ് വലിയ കുതിപ്പുണ്ടായതെന്നും അതിന് കാരണം സിപിഎമ്മിന്റെ സംരക്ഷണവും പിന്തുണയുമാണെന്നും വിശദീകരണത്തിൽ പറയുന്നു.
രാജേഷ് കൃഷ്ണയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും സിനിമാ സംവിധാനരംഗത്തുള്ളയാളുമായ ശ്യാമിലുള്ള പിടിപാടും നിയന്ത്രണവുമാണ് ഇപ്പോൾ മുഖ്യമെന്നും ഷർഷാദ് പറയുന്നു. ഷർഷാദിന്റെ വിവവരണത്തിൽനിന്ന്: ശ്യാം സംവിധായകൻ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. ശ്യാമും ഒരു പ്രമുഖ പോലീസ് ഓഫീസറും പ്രധാന വ്യവസായിയുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായിരുന്നു രാജേഷ് കൃഷ്ണയും ഷർഷാദും. അതിൽ ശ്യാം വലിയ തുക കൈക്കലാക്കി. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, സ്പീക്കായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.ബി. രാജേഷ്, മന്ത്രിയായിരിക്കെ തോമസ് ഐസക്ക്, എ.എ. റഹിം, എം. സ്വരാജ്, പി.കെ. ബിജു എംപി, ധനമന്ത്രി ബാലഗോപാൽ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി തുടങ്ങിയവർക്ക് രാജേഷ് കൃഷ്ണയുമായി പലതരത്തിൽ ബന്ധമുണ്ട്. ഇയാളുടെ എല്ലാ ഇടപാടുകളും വിശദമായി രേഖാമൂലം കോടിയേരി ബാലകൃഷ്ണൻ എഴുതി വാങ്ങുകയും സിപിഎം സെക്രട്ടറിയേറ്റ് അത് ചർച്ച ചെയ്യുകയും ഉണ്ടായിട്ടുണ്ട്. എന്നാൽ, കുറച്ചുകാലം അടക്കി നിർത്തിയതൊഴിച്ചാൽ രാജേഷ് കൃഷ്ണ ഇപ്പോഴും ഇടപാടുകൾ നടത്തുകയാണ്. ഈ വിഷയത്തിൽ ഒരു സിപിഎം നേതാവും ഒന്നും ചെയ്യില്ല, കാരണം അവർക്ക് ഈ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് രാജേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്, എന്നിങ്ങനെയാണ് ഷർഷാദിന്റെ വിവരണങ്ങൾ.
ഷർഷാദും റത്തീനയും തമ്മിലുള്ള ബന്ധംപിരിയൽ കേസ് അവസാന ഘട്ടത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ ഘട്ടത്തിൽ. റത്തീനയെ ‘പുഴു’ സിനിമയുടെ സംവിധായികയാക്കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി പറഞ്ഞിട്ടാണ് ചെന്നൈയിൽനിന്ന് റത്തീന കൊച്ചിയിൽ താമസമാക്കിയത്. ഷർഷാദുമായും നല്ല ബന്ധത്തിലായിരുന്നു മമ്മൂട്ടി. സിനിമയിലെ പലരുടേയും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ ഇരുകൂട്ടരേയും വിളിച്ചിരുത്തി പരിഹരിക്കാറുള്ള മമ്മൂട്ടി റത്തീനാ- ഷർഷാദ് വിഷയത്തിൽ ഒന്നും ചെയ്തില്ലെന്നും ഷർഷാദ് പറയുന്നു. മമ്മൂട്ടിയുടെ ഈ മൗനം ദുരൂഹമാണ്, ആ രഹസ്യങ്ങൾ വൈകാതെ തെളിവു സഹിതം പുറത്തിറിയിക്കുമെന്നും അദ്ദേഹം ഒരു വർഷം മുമ്പ് പറഞ്ഞെങ്കിലും അതുണ്ടായില്ല.
പുഴു സിനിമയുംമമ്മൂട്ടിവിഷയവും മാത്രമാണ് ആളുകൾ അന്ന് ഏറ്റു പിടിച്ചത്. എന്നാൽ, കള്ളപ്പണവും വ്യാജരേഖാ ഇടപാടുകളും സാമ്പത്തിക വഞ്ചനയും രാജ്യവിരുദ്ധ പ്രവർത്തനവും നടത്തുന്നവർ മലയാള സിനിമയിലുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് സർക്കാരിൽ പങ്കാളികൾ ആണെന്നുള്ളതുമായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നില്ല എന്നതും വിമർശന വിഷയമാകുന്നുണ്ട്.
ഇപ്പോൾ കാര്യങ്ങൾ ഏറെ ഗൗരവതരമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
















